കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ പരസ്യ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. സംസ്ഥാനത്തെ ദൂരദർശൻ കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തിക്കൊണ്ടാണ് ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്. തിരുവനന്തപുരത്തെ ദൂരദർശൻ കേന്ദ്രത്തിന് മുന്നിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് കേന്ദ്രത്തിന്റെ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു
![](https://thrissurtimes.com/wp-content/uploads/2024/04/image-46-1024x576.png)
കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ച ‘കേരള സ്‌റ്റോറി’ എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വി.ഡി സതീശൻ കത്ത് നൽകി.
സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാർ താൽപര്യമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിൽ. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും കത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം, സിപിഐ തുടങ്ങിയ ഇടതു പാർട്ടികളും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
“അസത്യങ്ങളുടെ കെട്ടുകാഴ്ചയായ ‘കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്നത്. ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ലെന്ന് ബോധ്യമായ സംഘപരിവാര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദൂരദര്‍ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായി ലംഘനമാണ്. മോദി ഭരണകൂടത്തിന്റെ നിയമവിരുദ്ധ നടപടിക്കെതിരെ കോണ്‍ഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഇന്നലെ തന്നെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.