ആമ്പല്ലൂർ: കല്ലൂർ പാടം വഴിയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ പതിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിൽ കരി ഓയിൽ തേച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. യാത്രക്കാർക്ക് ഇരിക്കാനോ നിൽക്കാനോ കഴിയാത്ത വിധം ആന്റി ഡിഫേസ്മെൻറ് സ്ക്വാഡ് ഗ്രീസും കരി ഓയിലും ചേർത്ത മിശ്രിതമാണ് പോസ്റ്ററുകളിൽ തേച്ചത്. യാത്രക്കാരുടെ വസ്ത്രങ്ങളിൽ ഓയിൽ പുരണ്ടു. സ്ഥാനാർഥികളുടെ പ്രചാരണ പോസ്റ്ററുകളാണ് കാത്തിരിപ്പുകേന്ദ്രത്തിന്റെ അകത്തും പുറത്തുമായി പതിച്ചിരിക്കുന്നത്.
മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിന്റെ ഭാഗമായാണ് പൊതുസ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളിൽ കറുപ്പടിക്കുന്നത്. ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ പോസ്റ്ററുകൾ കീറിക്കളയുന്നതിന് പകരം കരി ഓയിൽ ഒഴിച്ച് നശിപ്പിച്ച ഉദ്യോഗസ്ഥരുടെ നടപടിയിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.