വീട്ടുമുറ്റത്ത് ഒരുക്കിയ പന്തലിൽ ഒരു മണിക്കുറോളം പൊതുദർശനത്തിന് വച്ചു
ചാവക്കാട്: വീടു പണി പൂർത്തീകരിക്കാനുള്ള ആഗ്രഹവുമായി ഗൾഫിലേക്കു പറന്ന ബിനോയ് തോമസിൻ്റെ സ്വപ്‌നങ്ങളെല്ലാം കുവൈത്തിൽ കത്തി തീർന്നത് ഒരാഴ്‌ചയ്ക്കകം. പ്രാരബ്ധത്തിന്റെ നടുവിൽ നിന്നു ഗൾഫിലേക്കു പറന്ന ഈ യുവാവിന്റെ ചേതനയറ്റ ശരീരമാണ് ഇന്നലെ വീട്ടിലെത്തിയത് കുവൈത്തിലെ മാംഗെഫിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിലാണു തെക്കൻ പാലയൂരിൽ ഭാര്യയും മക്കളോടുമൊപ്പം താമസിക്കുന്ന തിരുവല്ല സ്വദേശി തോപ്പിൽ വീട്ടിൽ ബിനോയ് തോമസ് (44) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 2.30നാണു മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു തെക്കൻ പാലയൂരിലെ വീട്ടിലേക്കെത്തിയത് മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഭാര്യയും മക്കളും അച്‌ഛനും അമ്മയും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ പൊട്ടിക്കരഞ്ഞു
വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളും പൊതുപ്രവർത്തകരും അടങ്ങുന്ന വൻ ജനാവലിയും വീട്ടിലെത്തിയിരുന്നു തിരുവല്ല സ്വദേശിയായ ബിനോയ് തോമസ് 7 വർഷമായി പാലയൂരിലാണു താമസം വാടക വീട്ടിൽ നിന്നു പൂർത്തിയാകാത്ത വീട്ടിലേക്കു താമസം മാറ്റുകയായിരുന്നു കുവൈത്തിലെ എൻബിടിസി കമ്പനിയുടെ ഹൈവേ സെൻ്റർ എന്ന സ്‌ഥാപനത്തിൽ സെയിൽസ്മാനായാണ് ഈ മാസം 5നു കുവൈത്തിലെത്തിയത്
ബുധനാഴ്‌ച പുലർച്ചെ 2.30 വരെ ഭാര്യ ജിനിതയുമായി ബിനോയ് ഓൺലൈനിലുണ്ടായിരുന്നു. പിന്നീട് അറിയുന്നതു മരണവാർത്തയാണ്. തിരുവല്ല തോപ്പിൽ ബാബു തോമസിന്റെയും മോളി തോമസിൻ്റെയും മകനാണ്. വീട്ടുമുറ്റത്തൊരുക്കിയ പന്തലിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിനു വച്ച ശേഷം കുന്നംകുളത്തെ വി-നഗൽ ഗാർഡൻ സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു
കേന്ദ്രമന്ത്രി സുരേഷ് ഗോപി, എൻ.കെ.അക്ബർ എംഎൽഎ, സിപിഎം നേതാക്കളായ എം.എം.വർഗീസ്, കെ.വി. അബ്ദുൽ ഖാദർ, എം.കൃഷ്ണദാസ്, ഷീജ പ്രശാന്ത്, കോൺഗ്രസ് നേതാക്കളായ ജോസ് വള്ളൂർ, ടി. എസ് അജിത്, സി എ ഗോപ പ്രതാപൻ, കെ വി സത്താർ,അരവിന്ദൻ പല്ലത്ത്, ബിജെപി നേതാക്കളായ കെ.കെ അനീഷ് കുമാർ, സി. നിവേദിത, ഗണേഷ് ശിവജി, ആം ആദ്‌മി നേതാവ് പോളി ഫ്രാൻസിസ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തി
ബിനോയിയുടെ കുടുംബത്തിന് വീട് നൽകും: സുരേഷ് ഗോപി ബിനോയ് തോമസിൻ്റെ കുടുംബത്തിനു സ്വന്തം ചെലവിൽ വീടുവച്ചു നൽകുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോടും സുഹൃത്തുക്കളോടുമാണ് ഇക്കാര്യം അറിയിച്ചത്. ബിനോയിയുടെ കുടുംബത്തിനു വീടില്ലെന്നും താൽക്കാലിക ഷെഡിലാണ് ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം കഴിയുന്നതെന്നും ഇവർ മന്ത്രിയെ അറിയിക്കുകയായിരുന്നു. വിടെന്ന സ്വപ്നം യാഥാർഥ്യമാക്കാനാണു ബിനോയ് കുവൈത്തിലേക്കു പറന്നത് ബിനോയിയുടെ അഞ്ച് വയസ്സുകാരൻ മകൻ ഇയാനെ തലോടിയും വീട്ടുകാരെ ആശ്വസിപ്പിച്ചുമാണു സുരേഷ് ഗോപി മടങ്ങിയത്.