നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി
തൃശൂർ: കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരപ്രദേശങ്ങളിൽ കടലാക്രമണം.കനത്ത കാറ്റും മഴയും തുടരുന്നതിനാൽ കടൽ കരയിലേക്കു ആഞ്ഞടിക്കുകയാണ്.ഇന്നലെ രാവിലെ മുതൽ കടലേറ്റം കൂടുതലായിരുന്നു. വൈകിട്ട് കടൽ കരയിലേക്ക് ആഞ്ഞടിച്ചു. നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി.
എടവിലങ്ങ് – എറിയാട്
പഞ്ചായത്തിലെ തീരദേശത്താണു അപ്രതീക്ഷതമായി വെള്ളം കയറിയത്. കാര വാക്കടപ്പുറം മുതൽ പുതിയ റോഡ് വരെ ഒട്ടേറെ തെങ്ങുകൾ കടപുഴകി. റോഡുകൾ തകർന്നു. എറിയാട് ചന്ത ബീച്ച്, പുതിയ റോഡ്, പി.വെമ്പല്ലൂർ ശ്രീകൃഷ്ണമുഖം ക്ഷേത്ര പരിസരം എന്നിവിടങ്ങളിലും കടലേറ്റം ശക്‌തമായി.
അഴീക്കോട് പുത്തൻപള്ളി ബീച്ചിനു വടക്കു ഭാഗവും ലൈറ്റ് ഹൗസ്, പേബസാർ, ആറാട്ടുവഴി, മണപ്പാട്ടുചാൽ എന്നിവിടങ്ങളിലും കടൽ കൂടുതലാണ്. മണൽച്ചാക്കു നിരത്തി വീട് സംരക്ഷിക്കാൻ കുടുംബങ്ങൾ കഠിനപ്രയത്നം നടത്തിയെങ്കിലും ശക്തമായ തിരമാലയിൽ താൽക്കാലിക മണൽത്തിട്ട തകർന്നു നിലംപതിക്കുകയാണ്.
തിരമാലകൾ ആഞ്ഞടിച്ച് പ്രദേശത്തെ തോടുകൾ നിറഞ്ഞു കവിഞ്ഞു. തീരദേശ റോഡ് പൂർണമായും മണൽ മൂടി ഗതാഗത യോഗ്യമല്ലാതായി. റോഡ് പലയിടത്തും തകർന്നു. ഈ വഴിയിലെ വൈദ്യുതി പോസ്റ്റുകളും തകരാറിലായി.