സംസ്ഥാനത്ത് ഈ വർഷം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 1977 പേർക്കെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്
കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരാണ് ഭൂരിഭാഗവും
തിരുവനന്തപുരംഃ സംസ്ഥാനത്ത് 1977 പേർക്ക്
ഈ വർഷം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പിൻ്റെ കണക്ക്. മലപ്പുറം ചാലിയാർ, പോത്തുകൽ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരാണ് ഭൂരിഭാഗവും.
അതേസമയം രോഗം നിയന്ത്രണവിധേയമാക്കാൻ കഴിയാത്ത സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തി.സംസ്ഥാനത്ത് മഞ്ഞപ്പിത്തത്തിനൊപ്പം വൈറൽ പനിക്കും കോവിഡിനും ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ.
മലപ്പുറത്തും എറണാകുളത്തും ആദ്യം കുടിവെള്ളത്തിലൂടെ മഞ്ഞപ്പിത്തം ബാധിച്ചപ്പോൾ തന്നെ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് അവലോകന യോഗവും ബോധവത്കരണവും ഊർജിതമാക്കിയിരുന്നു. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്ട് ഐസ് ഒരതിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എറണാകുളം മലപ്പുറം ജില്ലകൾക്ക് പുറമേ മറ്റ് ജില്ലകളിലും മഞ്ഞപ്പിത്തം ബാധിച്ചോ അതേ ലക്ഷണങ്ങളോടെയോ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. മഞ്ഞപ്പിത്തത്തിനൊപ്പം വൈറൽ പനി ബാധിച്ച് അഞ്ച് ദിവസത്തിനിടെ മുപ്പതിനായിരത്തോളം പേർ സർക്കാർ ആശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ട്.
മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. മറ്റ് അനുബന്ധ രോഗങ്ങളുള്ളവർക്ക് ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചിരുന്നു.