പെരിഞ്ഞനം : സെയിൻ ഹോട്ടലിൽ കുഴിമന്തിയിൽനിന്ന് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ ബുധനാഴ്‌ചയും പലരും ചികിത്സ തേടിയെത്തി. നിലവിൽ 233 പേരാണ് ചികിത്സ തേടിയത്. ചൊവ്വാഴ്‌ച ഇത് 213 ആയിരുന്നു. കുട്ടികളുൾപ്പെടെ 59 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അതേസമയം അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ കാത്തിരിക്കണമെന്നാണ് അധികൃതർ പറയുന്നത്.
ഭക്ഷണാവശിഷ്ടം പിടിച്ചെടുക്കാൻ സാധിക്കാത്തതിനാലാണിത്. ശനിയാഴ്ച വിതരണംചെയ്‌ത ഭക്ഷണത്തിലാണ് വിഷബാധയുണ്ടായത്. രാത്രി പന്ത്രണ്ടോടെയാണ് പലർക്കും അസ്വസ്ഥത ആരംഭിക്കുന്നത്. ഞായറാഴ്ച പുലർച്ചെ മൂന്നോടെ ആശുപത്രിയിൽ എത്തിത്തുടങ്ങി. എന്നാൽ, അധികൃതർ പരിശോധനയ്ക്കെത്തുന്നത് രാവിലെ ഒമ്പതിനുശേഷമാണ്. അപ്പോഴേക്കും ബാക്കി ഭക്ഷണം മാറ്റിയിരുന്നുവെന്നാണ് അറിയുന്നത്. ആളുകൾ വാങ്ങിയ പാഴ്സലിലെ ബാക്കി സാമ്പിൾ ആയി ശേഖരിക്കാൻ അധികൃതർക്ക് സാധിക്കില്ല. ഇത് കോടതിയിൽ തെളിവായി നിലനിൽക്കില്ല.