ഗുരുവായൂർ: ക്ഷേത്രത്തിൽ വിഷുക്കണി ദർശനം നാളെ പുലർച്ചെ 2.42 മുതൽ 3.42 വരെ. പുലർച്ചെ 2ന് ശേഷം മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി ശ്രീലക വാതിൽ തുറക്കും. നേരത്തെ ഓട്ടുരുളിയിൽ തയാറാക്കി വച്ച കണിക്കോപ്പുകളിൽ നെയ്ത്തിരി തെളിച്ചു കണ്ണനെ കണി കാണിച്ചു വിഷുക്കൈനീട്ടം നൽകും.
![](https://thrissurtimes.com/wp-content/uploads/2024/04/image-100.png)
ശ്രീലകത്തു മുഖമണ്ഡപത്തിൽ സ്വർണ സിംഹാസനത്തിൽ പൊൻതിടമ്പും കണിക്കോപ്പുകളും വച്ചു ഭക്തർക്കുള്ള കണിയൊരുക്കും. നമസ്കാരമണ്ഡപത്തിലും കണിവയ്ക്കും. നാലമ്പലത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ഭക്തർക്കു കണ്ണനെയും വിഷുക്കണിയും കാണാനാകും. കണി കണ്ടെത്തുന്നവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകും. 3.42ന് വിഗ്രഹത്തിലെ മാലകൾ മാറ്റി, തൈലാഭിഷേകം, വാകച്ചാർത്ത് തുടങ്ങി പതിവു ചടങ്ങുകൾ നടക്കും. നെയ് വിളക്കു ശീട്ടാക്കി ദർശനം 4.30നു തുടങ്ങും. പടിഞ്ഞാറേ ഗോപുരവും ഭഗവതിക്കെട്ടിലെ വാതിലും 3.15നു മാത്രമേ തുറക്കൂ. ഉച്ചപ്പൂജയ്ക്ക് ദേവസ്വം വക നമസ്കാരം പ്രത്യേകതയാണ്. തെക്കുമുറി ഹരിദാസിന്റെ വഴി പാടായി വിഷുവിളക്ക് നെയ് വിളക്കായി ആഘോഷിക്കും. കാലത്തും ഉച്ചകഴിഞ്ഞും കാഴ്ചശീവേലിക്കു പെരുവനം കുട്ടൻമാരാരുടെ മേളം. സന്ധ്യയ്ക്ക് താമരയൂർ അനീഷ് നമ്പീശന്റെയും അനുനന്ദിന്റെയും തായമ്പക. രാത്രി നെയ്‌വിളക്കിന്റെ പ്രഭയിൽ വിളക്കാചാര പ്രദക്ഷിണത്തിൽ ഗുരുവായൂർ കൃഷ്ണകുമാർ (ഇടയ്ക്ക), ഗുരുവായൂർ മുരളി (നാഗസ്വരം) എന്നിവരുടെ നേതൃത്വത്തിൽ ഇടയ്ക്ക നാഗസ്വര പ്രദക്ഷിണം. വിഷുദിനത്തിൽ പ്രസാദ ഊട്ടിന് പ്രത്യേകതയില്ല. പതിവു വിഭവങ്ങൾ മാത്രം. ഉച്ച പൂജ കഴിഞ്ഞു നട അടച്ചാൽ പ്രസാദ ഊട്ടിനുള്ള വരി അവസാനിപ്പിക്കും.
![](https://thrissurtimes.com/wp-content/uploads/2024/04/image-101-1024x576.png)
ദേവസ്വം ചെയർമാൻ ഡോ. വി .കെ.വിജയൻ, അഡ്‌മിനിസ്ട്രേ റ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ പ്രമോദ് കള രിക്കൽ എന്നിവരുടെ നേതൃത്വ ത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു ക്രമീകരണങ്ങൾ നിശ്ചയിച്ചു.