തിരുവനന്തപുരം: പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയെ ഒന്നിലേറെ തവണ എല്‍ദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നു കുറ്റപത്രത്തില്‍ പറയുന്നു. കോവളത്തുവച്ച് തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
2023 സെപ്റ്റംബര്‍ 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. എല്‍ദോസ് കുന്നപ്പിള്ളിയുടെ രണ്ടു സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്.
അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വച്ചാണ് ആദ്യം ബലാത്സംഗം ചെയ്തതെന്നു കുറ്റപത്രത്തിൽ പറയുന്നു. 2022 ജൂലൈ 4നായിരുന്നു ഈ സംഭവം. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വച്ച് ബലാത്സംഗം ചെയ്തു. കോവളത്തുവച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു. എംഎല്‍എ ബലാത്സംഗം ചെയ്തത് അഞ്ച് വര്‍ഷമായി പരിചയമുള്ള യുവതിയെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്.