Sunday, September 8, 2024
HomeLITERATUREമലയാളത്തെ പ്രണയിച്ച തക്കാക്കോ
spot_img

മലയാളത്തെ പ്രണയിച്ച തക്കാക്കോ


ചെമ്മീൻ ജപ്പാനിലെത്തിച്ച തക്കാക്കോ വിടവാങ്ങി .മലയാളിയെയും മലയാളഭാഷയെയും സ്നേഹിച്ചു കൊതി തീരാതെയാണ് തക്കാക്കോ വിടവാങ്ങിയത്

മലയാളത്തിലെ വിഖ്യാതമായ മറ്റുപല നോവലുകളും ജാപ്പനീസ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള ആഗ്രഹം പൂർത്തിയാക്കാതെയാണ്‌ തക്കാക്കോ വിടവാങ്ങിയത്‌. ചെമ്മീനുശേഷം മറ്റ്‌ മലയാള നോവലുകൾ ജാപ്പനീസിലേക്ക്‌ മൊഴിമാറ്റം നടത്താൻ ആലോചിക്കുന്നതിനിടയിലായിരുന്നു അപകടം. ഇത്‌  ജീവിതത്തെ മാറ്റിമറിച്ചു.

1943 മാർച്ചിൽ ജപ്പാനിലെ ഇറ്റാമിയിൽ ജനിച്ച തക്കാക്കോ ചെറുപ്പംമുതലേ ഇന്ത്യൻ ഭാഷകളെയും സംസ്കാരത്തെയും ഏറെ പ്രണയിച്ചു. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ജപ്പാനിലെ ഒരു കടയിൽവച്ചാണ് കൂനമ്മാവ് സ്വദേശി തോമസ് മുല്ലൂരിനെ പരിചയപ്പെടുന്നത്. ഇന്ത്യയോടുള്ള അടങ്ങാത്ത സ്നേഹം തോമസ് മുല്ലൂരിനോടുള്ള പ്രണയമായി മാറി. ജപ്പാനിൽ ഷിപ്പിങ്‌ കമ്പനിയിൽ ജീവനക്കാരനായിരുന്നു തോമസ്. 1967ൽ തോമസിനെ വിവാഹംചെയ്തശേഷം കേരളത്തിലേക്ക് വന്നു.

കൂനമ്മാവ് ചിത്രാ കവലയിലെ തോമസിന്റെ തറവാട്ടിലായിരുന്നു താമസം. കേരളത്തിലെത്തിയതോടെ മലയാളഭാഷ സ്വായത്തമാക്കാൻ ശ്രമം തുടങ്ങി. മോഹത്തിന് തുടക്കമിട്ടത് കൂനമ്മാവ് സെന്റ്‌ ജോസഫ്സ് കോൺവന്റിലെ സിസ്റ്റർ ഗ്ലാഡിസ്. ഇവരുടെ ശിക്ഷണത്തിൽ നിലത്തെഴുത്ത് പഠനത്തിലൂടെ മലയാളത്തെ അടുത്തറിഞ്ഞു. തുടർന്ന് പ്രമുഖ എഴുത്തുകാരുടെ നോവലുകൾ വായിച്ചെടുക്കാൻ തുടങ്ങി. തകഴി ശിവശങ്കരപ്പിള്ളയുടെ ആരാധകയായ തക്കാക്കോ “ചെമ്മീൻ’ ജാപ്പനീസ് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി. ഇതിനായി ഒന്നിലേറെ തവണ തകഴിയെ കണ്ട് സംസാരിച്ചു.

1976ൽ എബി എന്ന തൂലികാനാമത്തിൽ ചെമ്മീനിന്റെ ജാപ്പനീസ് മൊഴിമാറ്റം പൂർത്തിയാക്കി. ജപ്പാനിൽനിന്നെത്തുന്ന നയതന്ത്രജ്ഞർക്ക് ദ്വിഭാഷിയുമായിരുന്നു. ഇതിനിടയിൽ കളമശേരി രാജഗിരിയിൽ സാമൂഹികസേവന പ്രവർത്തനത്തിൽ സജീവമായി. കുസാറ്റിൽ താൽക്കാലിക ജാപ്പനീസ് അധ്യാപികയായി സേവനം അനുഷ്‌ഠിച്ചു. ജപ്പാൻ സർക്കാരിന്റെ അഭ്യർഥന മാനിച്ച് ജപ്പാനീസ് കോൺസുലേറ്റിന്റെ ലെയ്സൺ ഓഫീസറായും ദീർഘനാൾ പ്രവർത്തിച്ചു. കുറച്ചുനാൾ ജപ്പാൻ റേഡിയോയിൽ മൊഴിമാറ്റത്തിലും   വ്യാപൃതയായി. അടൂർ ഗോപാലകൃഷ്ണന്റെ “കഥാപുരുഷൻ’ സിനിമയുടെ നിർമാണത്തിൽ പങ്കുവഹിച്ചിട്ടുണ്ട്‌.

.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments