കുതിരാൻ ∙ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിലെ അറ്റകുറ്റപ്പണി പൂർത്തിയാകാൻ ഒരു മാസം കൂടി വേണ്ടിവരും. മുകൾഭാഗത്തെ കോൺക്രീറ്റിങ്ങിനും സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിക്കുന്നതിനുമായി ഒരുമാസം കൂടി വേണ്ടിവരുമെന്നു കരാർ കമ്പനി അറിയിച്ചു. തുരങ്കത്തിൽ കോൺക്രീറ്റിങ് പൂർത്തിയാകാത്ത ഭാഗത്തു രൂക്ഷമായ ചോർച്ചയാണുള്ളത്. ഈ വെള്ളം ഒഴുകിപ്പോകുന്നതിനു സംവിധാനമൊരുക്കിയ ശേഷമാണു കോൺക്രീറ്റിങ് നടക്കുക. കിഴക്കുഭാഗത്തു നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്തു 150 മീറ്റർ അകലെയാണു വലിയ ചോർച്ച.
അറ്റകുറ്റപ്പണിക്കുവേണ്ടി ജനുവരി 8നാണു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കം അടച്ചു പാലക്കാടു ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ ഇരുഭാഗത്തേക്കും ഗതാഗതം ഏർപ്പെടുത്തിയത്. തുരങ്കങ്ങൾ സഞ്ചാരയോഗ്യമല്ലാതായാൽ പകരം സംവിധാനമെന്ന നിലയിൽ പരമ്പരാഗത പാത നിലനിർത്തണമെന്ന അഭിപ്രായം പ്രാദേശികമായി ഉയർന്നിരുന്നു. നേരത്തെ ദേശീയപാതയായി ഉപയോഗിച്ചിരുന്ന കുതിരാൻ ധർമശാസ്താ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള പാത തുരങ്കനിർമാണ സമയത്തു ടാറിങ് നടത്തിയിരുന്നു.
ഈ റോഡിലൂടെ ഗതാഗതത്തിനായി കരാർ കമ്പനി പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കമുഖത്തിനു സമീപത്തായി പാറപൊട്ടിച്ചു വഴിയൊരുക്കുന്നതിനു ശ്രമിച്ചിരുന്നു. എന്നാൽ കോടതി ഉത്തരവ് പ്രകാരം പാറപൊട്ടിക്കൽ കഴിഞ്ഞ വർഷം നിർത്തിവച്ചു. എന്നാൽ വിഷയത്തിൽ അപ്പീൽ നൽകുന്നതിനു സർക്കാരോ പ്രാദേശിക ഭരണകൂടങ്ങളോ തയാറായില്ല. കുതിരാൻ തുരങ്കത്തിനു സമീപത്തൊന്നും സമാന്തര പാതയില്ല. അതിനാൽ തുരങ്കം അടച്ചിടേണ്ടിവന്നാൽ നിലവിൽ തൃശൂരിൽനിന്നു പാലക്കാട് ഭാഗത്തേക്കു പോകുന്നതിനു 20 കിലോമീറ്ററെങ്കിലും അധികം സഞ്ചരിക്കേണ്ടിവരും.