തൃശൂർ: ജില്ലാ ജനറൽ ആശുപത്രിയിൽ പൈപ്പ് തകരാർ മൂലം വെള്ളം ടാങ്കിലേക്കു കയറാത്ത തിനാൽ ഡയാലിസിസിന് എത്തിയവർ ഏറെ നേരം കാത്തിരിക്കേണ്ടി വന്നു.
രോഗികൾ ബുദ്ധിമുട്ട് അറിയിച്ചതിനെത്തുടർന്ന്, പൈപ്പ് തകരാർ പരിഹരിക്കും മുൻപുതന്നെ സംഭരിച്ച വെള്ളം ഉപയോഗിച്ച് ഡയാലിസിസ് ആരംഭിച്ചു.
പൈപ്പ് തകരാർ താൽക്കാലികമായി പരിഹരിച്ചെങ്കിലും പഴകിയ പൈപ്പുകൾ എപ്പോൾ വേണമെങ്കിലും വീണ്ടും പണിമുടക്കുമെന്ന് ആശങ്കയുണ്ട്.
ഇന്നലെ രാവിലെ ഡയാലിസിസിന് എത്തിയവരാണ് ഏറെ സമയം കാത്തിരിക്കേണ്ടി വന്നത്. മുകളിലെ ടാങ്കിലേക്കു വെള്ളം കയറ്റുന്ന പൈപ്പിന്റെ തകരാർ ആണു വില്ലനായത്. തകരാർ കണ്ടെത്തിയ ഉടനെതന്നെ അധികൃതർ രോഗികളെ വിളിച്ച് വരേണ്ട എന്നു പറഞ്ഞെങ്കിലും പലരും ആ സമയത്തിനകം ആശുപ്രതിയിലേക്കു പുറപ്പെട്ടിരുന്നു. ഒരു തവണത്തെ ഡയാലിസിസ് മുടങ്ങിയാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നവരും ഇതിൽ ഉണ്ടായിരുന്നു.
![](https://thrissurtimes.com/wp-content/uploads/2024/04/cas.jpg)
8 പേരെയാണ് രാവിലെ ഡയാലിസിസിനു നിശ്ചയിച്ചിരുന്നത്. പൈപ്പ് തകരാർ പരിഹരിക്കാൻ ജോലിക്കാർ എത്തിയതോടെ ടാങ്കിൽ സംഭരിച്ച ജലം ഉപയോഗിച്ച് ഡയാലിസിസ് ആരംഭിക്കാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. ഉച്ചയോടെയാണു തകരാർ പരിഹരിച്ചത്. ഡയാലിസിസ് ഇടയ്ക്കുവച്ച് നിർത്താൻ കഴിയാത്തതിനാൽ ടാങ്കിൽ ആവശ്യത്തിനു വെള്ളം ഉണ്ടെന്ന് ഉറപ്പുവരുത്തി മാത്രമേ ഡയാലിസിസിന് രോഗികളെ പ്രവേശിപ്പിക്കാനാകൂ എന്ന് ആർഎംഒ അറിയിച്ചു.