പീഡാനുഭവസ്മരണയിൽ ഇന്ന് ദുഃഖ വെള്ളി.മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം. ക്രൈസ്‌തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം.
വിവിധ ദേവാലയങ്ങളിൽ ദുഃഖ വെള്ളിയുടെ ഭാഗമായി പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും. മലയാറ്റൂർ പള്ളിയിലേക്ക് ഇന്ന് ആയിരങ്ങൾ എത്തും.സിറോ മലബാർ സഭആസ്ഥാനമായ മൗണ്ട് സെൻ്റ് തോമസിൽ മാർ റഫേൽ തട്ടിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും. യാക്കോബായ സഭഅധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ രാവിലെ പള്ളിക്കര സെൻമേരിസ് കത്തീഡലിൽ പ്രാർത്ഥന നടത്തും. പാമ്പാടി ദയറായിൽ നടക്കുന്ന പ്രത്യേക ചടങ്ങുകൾക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകും. അങ്കമാലി വരാപ്പുഴ അതിരൂപത അധ്യക്ഷൻ ഡോക്ടർ ജോസഫ് കളത്തിൽപറമ്പിൽ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ നടക്കുന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകും. വൈകിട്ട് വിവിധ ദേവാലയങ്ങളിൽ നിന്ന് കുരിശിന്റെ വഴിയേ ഉണ്ടായിരിക്കും.
സഹനത്തിന്റെയും ത്യാഗത്തിന്റെയും അസാധാരണ മാതൃകയായി മാറിയ ഈ ദിനം ക്രൈസ്തവർക്കു മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും തന്നെ വെളിച്ചം പകരുന്നതാണ്. മറ്റുള്ളവർക്കായി സ്വയം ത്യജിക്കാനുള്ള ത്യാഗസന്നദ്ധത ലോകത്തെ കൂടുതൽ സുന്ദരമാക്കട്ടെ.


