തൃശൂർ: പ്രകൃതിയോടൊപ്പം നടക്കാനും വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാനും പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. രാവിലെ എട്ട് മണിക്ക് വനം, വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ആദ്യ സന്ദർശകരാകും. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവേശന സമയം.
മറ്റ് മൃഗശാലകളിലെ പോലെ തന്നെ തിങ്കളാഴ്ചകളിൽ സുവോളജിക്കൽ പാർക്കിനും അവധിയായിരിക്കും. മുതിർന്നവർക്ക് 100 രൂപയും അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 30 രൂപയും മുതിർന്ന പൗരന്മാർക്ക് 50 രൂപയും ഭിന്നശേഷിയുള്ള വ്യക്തികൾക്ക് പ്രവേശനം സൗജന്യവുമായിരിക്കും. ഹെഡ് മാസ്റ്ററുടെയോ പ്രിൻസിപ്പലിൻ്റെയോ അനുമതിയോടെ, സ്‌കൂൾ യൂണിഫോമിൽ ഗ്രൂപ്പായി വരുന്ന വിദ്യാർത്ഥികൾക്ക് ഇളവുകളോടെയുള്ള പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. കിൻ്റർഗാർഡൻ, എൽകെജി, യുകെജി തുടങ്ങി നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്ങിനായി 25 രൂപയും ഓട്ടോറിക്ഷകൾക്ക് 30 രൂപയും കാർ അല്ലെങ്കിൽ ജീപ്പ് എന്നിവയ്ക്ക് 100 രൂപയും 32 സീറ്റുകൾ വരെയുള്ള വാൻ/ ടെമ്പോ/ മിനി ബസ് എന്നിവയ്ക്ക് 175 രൂപയും ബസ്സുകൾക്ക് 250 രൂപയും ടിക്കറ്റ് ചാർജ്ജായി നൽകണം. സ്റ്റിൽ ക്യാമറകൾക്ക് 350 രൂപയും വീഡിയോ ക്യാമറക്ക് 750 രൂപയും ക്ലോക്ക് റൂമിനു 25 രൂപയുമാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്.സുവോളജിക്കൽ പാർക്കിനകത്തെ യാത്രക്കായി കെഎസ്ആർടിസിയുടെ രണ്ട് ഇലക്ട്രിക്ക് ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. നോൺ എ സി ബസ്സുകളിൽ മുതിർന്നവർക്ക് 50 രൂപയും അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 25 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.


