പ്രതിച്ഛായ ഒരു പ്രൊപ്പഗാണ്ട സിനിമയല്ലെന്നും ഇത്രയും പൈസ മുടക്കി പ്രൊപ്പഗാണ്ട നടത്താനായി ഒരു രാഷ്ട്രീയ കക്ഷിയുമായി തനിക്ക് കമ്മിറ്റ്മെന്റ് ഇല്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

‘പ്രതിച്ഛായ പ്രൊപ്പഗാണ്ട സിനിമയല്ല. ഇത് ഞാൻ 2019ൽ എഴുതി തുടങ്ങിയ സിനിമയാണ് അതായത് ആദ്യ പിണറായി സർക്കാരിന്റെ കാലത്ത്. പല വഴികളിലൂടെ പല നടന്മാരിലൂടെ സഞ്ചരിച്ച് അത് അവസാനം നിവിനിലേക്ക് എത്തിയതാണ്. ഞാൻ ആദ്യം നിവിനുമായി സംസാരിച്ചിരുന്നു എന്നാൽ അപ്പോൾ അയാൾക്കും എനിക്കും മറ്റു തിരക്കുകൾ ഉണ്ടായിരുന്നു. വലിയ മുതൽമുടക്കുള്ള സിനിമയാണ് പ്രതിച്ഛായ. ഇത്രയും പൈസ മുടക്കി പ്രൊപ്പഗാണ്ട നടത്താനായി നമുക്ക് ഒരു രാഷ്ട്രീയ കക്ഷിയുമായി കമ്മിറ്റ്മെന്റുമില്ല. ദാമോദരൻ മാഷും രഞ്ജി പണിക്കരും ശ്രീനിവാസനും അടക്കം സിനിമ ചെയ്യുമ്പോൾ നമുക്ക് പരിചിതമായ ചില പൊളിറ്റിക്കൽ ഫിഗേഴ്സിന്റെ ഷെയ്ഡ്സ് ഉണ്ടാകും എന്നാൽ മാത്രമേ പ്രേക്ഷകർക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ കഴിയൂ. ഇതിൽ ഉമ്മൻചാണ്ടിയുടേത് മാത്രമല്ല കെ കരുണാകരന്റെ ഷെയ്ഡും ഉണ്ട്. എനിക്ക് പരിചിതമായിട്ടുള്ള എല്ലാ ജനകീയ നേതാക്കളുടെയും ഷെയ്ഡ് ഈ സിനിമയിലെ കഥാപാത്രത്തിനുണ്ട്’, ഉണ്ണികൃഷ്ണന്റെ വാക്കുകൾ.


