തൃശൂർ കൊടുങ്ങല്ലൂരിലെ സ്പെഷ്യൽ സ്കൂൾ അന്തേവാസി ശ്രീനാഥിന്റെ മരണം കൊലപാതകം. സംഭവത്തിൽ അനുഗ്രഹ സ്പെഷ്യൽ സ്കൂകൂളിലെ കെയർടേക്കർ മഹേഷ് അറസ്റ്റിലായി. യുവാവിനെ കൈ കൊണ്ടും വടികൊണ്ടും ക്രൂരമായി മർദിച്ചത് മരണകാരണമായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.
ഇന്നലെ വെളുപ്പിന് 6.30നാണ് ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനുഗ്രഹ സ്പെഷ്യൽ സ്കൂകൂളിൽ ശ്രീനാഥിന്റെ കിടപ്പുമുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം കണ്ടപ്പോൾ ആശുപത്രി അധികൃതർക്ക് ഉൾപ്പെടെ ചില സംശയങ്ങൾ തോന്നിയിരുന്നു. തുടർന്ന് മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയും പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു.ശരീരത്തിൽ ആകമാനം അടിയേറ്റ പാടുകളുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. മർദനത്തിൽ വാരിയെല്ലുകൾ ഉൾപ്പെടെ പൊട്ടിയ നിലയിലാണ്. ശരീരമാസകലം മർദനത്തിന്റെ പാടുകളുണ്ട്. ഇത്തരത്തിലുണ്ടായ രക്തസ്രാവവും മരണത്തിലേക്ക് നയിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു. എന്താണ് പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.


