കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രഞ്ജിത്തിനെ എറണാകുളം സബ്‌ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷയിൽ കോടതി ഇന്ന് തന്നെ വാദം കേൾക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുക.കേസിനെ നിയമപരമായി നേരിടുമെന്നും പരാതി വ്യാജമാണെന്നും രഞ്ജിത്ത് പ്രതികരിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിക്കാതെ മജിസ്ട്രേറ്റിന്റെ വസതിയിലേക്കാണ് എത്തിച്ചതെന്നും പൊലീസ് അത്തരത്തിലൊരു തിടുക്കം കാട്ടിയെന്നും രഞ്ജിത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു.പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് രഞ്ജിത്ത് മൊഴി നൽകിയത്. എന്നാൽ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
പരാതിക്കാസ്‌പദമായ സംഭവം നടന്ന സമയത്ത് സിനിമാലൊക്കേഷനിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യും. ഐസിസി അംഗങ്ങളുടെയും മൊഴിയെടുക്കും.ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചി പൊലീസിന് കൈമാറി. സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. രഞ്ജിത്തിൻ്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി.
കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടി പറയുന്നത്. ഇതിനിടെ പുറത്തേയ്ക്ക് ഓടിയ നടി സഹപ്രവർത്തകരോട് കാര്യം പറഞ്ഞു. കോട്ടയത്തെ ഷൂട്ടിങ് ലൊക്കേഷനിൽവെച്ച് രണ്ട് മാസം മുൻപാണ് സംഭവം നടന്നത്.
ഡിജിപിക്ക് നൽകിയ പരാതിയിൽ നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. നേരത്തെ രഞ്ജിത്തിനെതിരെ സമാനരീതിയിൽ രണ്ട് പരാതികൾ ഉയർന്നിരുന്നു. ബംഗാളി നടിയും ഒരു യുവാവുമായിരുന്നു രഞ്ജിത്തിനെതിരെ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു.


