അതിജീവിത നൽകിയ സൈബർ ആക്രമണ പരാതിയിൽ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആൻ്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. അധിക്ഷേപ വിഡിയോ ഷെയർ ചെയ്‌തവരും കേസിൽ പ്രതികളാകും.
കേസിലെ ശിക്ഷാവിധി പുറത്തുവന്നതിന് ശേഷമാണ് രണ്ടാം പ്രതി മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തൽ എന്ന പേരിൽ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. തന്നെയും കേസിൽ കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിനേയും ഉൾപ്പെടെ ചിലർ മനപൂർവം കുടുക്കിയെന്ന് ആരോപിച്ച് കൊണ്ടായിരുന്നു വിഡിയോ. കുറ്റകൃത്യത്തെ ലഘൂകരിക്കുകയും അതിജീവിതയെ അധിക്ഷേപിക്കുകയും പ്രതികളെ ന്യായീകരിക്കുകയും ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. അതിജീവിതയുടെ പേര് ഇയാൾ വിഡിയോയിൽ പലവട്ടം ആവർത്തിച്ച് പറഞ്ഞിരുന്നു.
മാർട്ടിനെ നിലവിൽ കോടതി 20 വർഷത്തേക്ക് തടവിൽ ശിക്ഷിച്ചിരിക്കുകയാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹർജി ഇയാൾ കോടതിയിൽ കൊടുക്കാനിരിക്കുകയാണ്. പ്രതിയുടെ പേര് പരാമർശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് എന്നാണ് വിവരം. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുകയാണ്.


