തൃശൂർ കോർപറേഷൻ്റെ ചരിത്രത്തിൽ ആദ്യത്തെ സ്വത്രന്ത്ര മേയർ എം.കെ.വർഗീസ് അഞ്ചു വർഷത്തെ ഭരണത്തിനു ശേഷം പടിയിറങ്ങി. മേയറുടെ ഔദ്യോഗിക വാഹനം മടക്കിനൽകി ഓട്ടോറിക്ഷയിലായിരുന്നു വീട്ടിലേയ്ക്കുള്ള മടക്കം.
എൽ.ഡി.എഫിനും യു.ഡി.എഫിനും കൗൺസിലർമാരുടെ എണ്ണം തുല്യം. പിന്നെ ആകെയുള്ള സ്വതന്ത്രൻ എം.കെ.വർഗീസ്. ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞാൽ ഒരേയൊരു മേയറിനെ സാധ്യതയുണ്ടായിരുന്നുള്ളൂ. സി.പി.എം രണ്ടു വർഷത്തേയ്ക്കു മേയർ പദവിയെന്ന ധാരണയിൽ മുന്നോട്ടുപോയി. പക്ഷേ, മേയർ പദവി എം.കെ.വർഗീസ് തീരുമാനിക്കുമെന്ന അവസ്‌ഥ ആയതിനാൽ അഞ്ചു വർഷവും മേയർ കസേര കിട്ടി. നെട്ടിശേരി ഡിവിഷനിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചപ്പോൾ എം.കെ.വർഗീസ് വിമതനായി മൽസരിച്ചു ജയിച്ചു. ഒരുപക്ഷേ, കോൺഗ്രസിലായിരുന്നെങ്കിൽ ഒരിക്കലും കിട്ടുമായിരുന്നില്ല ഈ പദവി. പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് അടിക്കുന്നില്ലെന്ന പരാതി വന്നപ്പോൾ ആദ്യവിവാദം. പിന്നെ, സുരേഷ് ഗോപിയുമായുള്ള അടുപ്പം തുടർച്ചയായ വിവാദങ്ങൾ സൃഷ്ടിച്ചു. മേയർ ഭരിച്ചത് തൃശൂരുകാരുടെ ഭാഷയിൽ വർഗീസേട്ടന്റെ സ്വന്തം പോളിസിയിലായിരുന്നു.
ആകാശപ്പാത, വടക്കേ ബസ് സ്‌റ്റാൻഡ് തുടങ്ങി ഒട്ടേറെ വികസന പദ്ധതികൾ കൊണ്ടുവന്നു. കോർപറേഷന്റെ ഭരണചരിത്രമെടുത്താൽ വർഗീസ് കാലം വേറിട്ടുനിൽക്കും. ഗാന്ധിപ്രതിമയിൽ ഹാരം ചാർത്തിയായിരുന്നു എം.കെ.വർഗീസിന്റെ മടക്കം. ഇനി, കോൺഗ്രസിലേയ്ക്കു മടങ്ങുമോ?. അതോ, നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയായി വരുമോ?. കാത്തിരുന്നു കാണാം ഈ ചോദ്യത്തിനുള്ള ഉത്തരം.


