തൃശൂർ:പല തരത്തിലുള്ള പ്രതിഷേധങ്ങള്‍ കേരളത്തില്‍ നടത്താറുണ്ട്. അധികാരികളുടെ കണ്ണ് തുറപ്പിക്കാനായി വേറിട്ട പ്രതിഷേധങ്ങളും ഉണ്ടാവാറുണ്ട്. അത്തരത്തില്‍ ഒരു വേറിട്ട പ്രതിഷേധം ഇപ്പോഴിതാ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡില്‍ ഉണ്ടായിരിക്കുകയാണ്. രണ്ട് സ്‌ത്രീകളാണ് ഈ വേറിട്ട പ്രതിഷേധവുമായി രംഗത്ത് വന്നത്.
ശക്തൻ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. സ്റ്റാൻഡില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ തുണി അലക്കിയാണ് സ്‌ത്രീകള്‍ പ്രതിഷേധിച്ചത്. പൊതുപ്രവർത്തക ബീനയുടെയും ഹസീനയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പുതുതായി കോണ്‍ക്രീറ്റ് ചെയ്‌ത ഭാഗത്ത് നിന്ന് ബസുകള്‍ പുറത്തേക്ക് പോകുന്ന വഴിയിലാണ് വെള്ളക്കെട്ട്. ഈ വഴിയിലൂടെയാണ് കാല്‍നടയാത്രക്കാർ സ്റ്റാൻഡിലേക്ക് എത്തുന്നത്.
ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബസ് സ്റ്റാൻഡ് കോടികള്‍ ചെലവിട്ട് കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും സ്റ്റാൻഡിലേക്ക് കയറുന്ന വഴികളും പുറത്തേക്ക് ഇറങ്ങുന്ന വഴികളും പഴയ പടിയിലാണ്. മഴ ആരംഭിച്ചതോടെ കുണ്ടും കുഴിയുമുള്ള വഴിയില്‍ ചെളിയും നിറഞ്ഞു. വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് സ്‌ത്രീകള്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നത്.