രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതിയായ ബലാത്സംഗക്കേസിലെ ആദ്യ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ പ്രതി ദീപ ജോസഫിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദീപ ജോസഫ് സമർപ്പിച്ച ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, എന്തുകൊണ്ടാണ് കീഴ്ക്കോടതികളെയോ ഹൈക്കോടതികളെയോ സമീപിക്കാതെ നേരിട്ട് സുപ്രീം കോടതിയിൽ എത്തിയതെന്ന് ചോദിച്ച് ഹർജി തള്ളുകയായിരുന്നു.

ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കെതിരെ ഒരിക്കലും പ്രയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് ദീപ ജോസഫ് ഉപയോഗിച്ചതെന്നും, പ്രാക്ടീസ് ചെയ്യുന്ന ഒരു വനിതാ അഭിഭാഷക എന്ന നിലയിൽ ഇത്തരം പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്നും കോടതി രൂക്ഷമായി വിമർശിച്ചു. കേസിൽ ദീപ ജോസഫ് നേരിട്ട് ഹാജരായിരുന്നു. ഇത്തരമൊരു പരാമർശം നടത്തിയത് ഒരു പുരുഷനായിരുന്നെങ്കിൽ ഉടൻ തന്നെ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നുവെന്നും, നിലവിൽ ഒരു സ്ത്രീയെന്ന നിലയിലുള്ള പരിഗണന മാത്രമാണ് ദീപയ്ക്ക് ലഭിക്കുന്നതെന്നും കോടതി ഓർമ്മിപ്പിച്ചു.
അതിജീവിതയുടെ ഭർത്താവ് സ്വകാര്യമായി പങ്കുവെച്ച വിവരങ്ങളാണ് ദീപ പരസ്യമാക്കിയതെന്ന് നിരീക്ഷിച്ച കോടതി, രാഹുൽ മാങ്കൂട്ടത്തിലിന്റെ പബ്ലിക് അഡ്വക്കേറ്റ് ആണോ നിങ്ങളെന്നും ദീപയോട് ചോദിച്ചു. താൻ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും അധിക്ഷേപിക്കുന്ന തരത്തിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും ദീപ വാദിച്ചെങ്കിലും സുപ്രീം കോടതി അത് അംഗീകരിച്ചില്ല. ഹർജി തള്ളിയ സാഹചര്യത്തിൽ നിയമപരമായ പരിഹാരത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.


