തൃശൂർ:പൂരങ്ങളുടെ നാട്ടിൽ കൗമാര കലാപൂരത്തിന് ബുധനാഴ്‌ച വേദിയുണരും. പ്രധാനവേദിയായ സൂര്യകാന്തി (തേക്കിൻക്കാട് മൈതാനം എക്‌സിബിഷൻ ഗ്രൗണ്ട്), പാരിജാതം (സിഎംഎസ് സ്‌കൂളിന് അഭിമുഖമായുള്ള തേക്കിൻക്കാട് മൈതാനി പരിസരം), നീലക്കുറിഞ്ഞി ( ബാനർജി ക്ലബിന് അഭിമുഖമായുള്ള തേക്കിൻക്കാട് മൈതാനി പരിസരം) എന്നീ വേദികളുടെ നിർമാണം തിങ്കളാഴ്‌ച പൂർത്തിയായി. ബാക്കിയുള്ളവയുടെ നിർമാണ പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്. ചൂട് പ്രതിരോധിക്കുന്ന ജർമൻ സാങ്കേതിക വിദ്യയിലുള്ള പന്തലുകളാണിവ. പ്രധാനവേദിയായ സൂര്യകാന്തിയിൽ പതിനായിരം പേർക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. പാരിജാതത്തിൽ 3000 ഇരിപ്പിടങ്ങളും നീലകുറിഞ്ഞിയിൽ 2000 ഇരിപ്പിടങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. സ്കൂളുകളിൽ സജ്ജീകരിച്ചിരിക്കുന്ന പന്തലുകളിൽ സ്ഥല പരിമിതിയനുസരിച്ച് 500, 400 പേർക്കുള്ള ഇരിപ്പിടമൊരുക്കിയിട്ടുണ്ട്. 45 വർഷമായി പന്തൽ നിർമാണ രംഗത്തുള്ള തിരുവനന്തപുരം എസ്‌വി ഡെക്കറേഷൻസാണ് പന്തൽ നിർമാതാക്കൾ. കഴിഞ്ഞവർഷവും എസ് വി ഡെക്കറേഷൻസ് ഉടമ വിജയകുമാറും ആർക്കിടെക്ടായ മകൾ ഗ്രീഷ്‌മയും ചേർന്നാണ് കലോത്സവത്തിൻ്റെ പന്തൽ നിർമാണം കരാറെടുത്തത്. ഇരുനൂറോളം തൊഴിലാളികളാണ് പന്തൽ നിർമാണത്തിന് പിന്നിൽ. ചൂടിനെ പ്രതിരോധിക്കുന്ന പന്തൽ തീപിടുത്ത സാധ്യതയും ഇല്ലാതാക്കുന്നു. അഞ്ചുദിവസങ്ങളിൽ 25 വേദികളിലായി 239 ഇനങ്ങളിലാണ് മത്സരം. ഹൈസ്‌കൂൾ വിഭാഗത്തിൽ 96 ഇനങ്ങളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 105 ഇനങ്ങളും സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും 19 ഇനങ്ങൾ വീതവും അരങ്ങേറും.


