ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിയ്ക്കെതിരായ വ്യാജ ലഹരി കേസിലെ അന്വേഷണം മകനിലേക്കും. സംഭവത്തില്‍ ഷീലയുടെ മകൻ സംഗീതിന്റെ പങ്കും പൊലീസ് അന്വേഷിക്കുകയാണ്. രണ്ട് തവണ ചോദ്യം ചെയ്യാൻ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഗീത് ഹാജരായിട്ടില്ല. ഇന്നലെ ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയയെയും അന്വേഷണ സംഘം പ്രതി ചേർത്തിരുന്നു.
മരുമകളുടെ സഹോദരി ലീവിയ ജോസിനെ പ്രതിചേർത്താണ് പൊലീസ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചത്. വ്യാജ എല്‍ എസ് ടി സ്റ്റാമ്പ് ഷീല സണ്ണിയുടെ സ്കൂട്ടറിലും വെച്ചത് ലിവിയ ജോസ് ആണെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ നാരയണദാസ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ലിവിയയെ പ്രതി ചേർത്തത്. പക്ഷേ ലിവിയ വിദേശത്തേക്ക് കടന്നിരിക്കുകയാണ്. ഇവരെ തിരിച്ചെത്തിക്കാൻ പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിയ്ക്കെതിരായ വ്യാജ ലഹരി കേസിലെ മുഖ്യപ്രതി നാരായണദാസിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗളൂരുവില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.


