കൊരട്ടി: ജംക്ഷനിൽ ദേശീയപാതയിൽ മേൽപാലം നിർമാണത്തിനായി ദേശീയപാത അടച്ചുകെട്ടേണ്ടി വരുമ്പോൾ ഉപയോഗിക്കാനായി ബദൽ റോഡ് നിർമാണം ദേശീയപാത കരാർ കമ്പനി ആരംഭിച്ചു ഭാവിയിൽ ഇതു സർവീസ് റോഡായി ഉപയോഗിക്കാവുന്ന വിധത്തിലാണു നിർമാണം. അങ്കമാലി-വാളയാർ പാതയിൽ 11 ഇടങ്ങളിൽ അടിപ്പാത അനുവദിച്ചതിൽ കൊരട്ടിയും ഉൾപ്പെട്ടിരുന്നു. എന്നാൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് ഇതു തൂണുകളിലുള്ള മേൽപാലമായി നിർമിക്കാനായി ദേശീയപാത അതോറിറ്റി തീരുമാനിച്ചു
പാലത്തിന്റെ നിർമാണത്തിനായി ദേശീയപാത പൂർണമായി അടച്ചുകെട്ടേണ്ടി വരും ഇതിനാൽ ദേശീയപാതയുടെ ഇരുഭാഗത്തും ബദൽ റോഡുകൾ സജ്‌ജമാക്കേണ്ടി വരും. ബദൽ റോഡ് സജ്ജമാക്കിയ ശേഷം പാലം നിർമാണത്തിനായി ദേശീയപാത കുഴിക്കേണ്ടി വരും പാലം നിർമാണം പൂർത്തിയാക്കുന്നതു വരെ വാഹന ഗതാഗതത്തിനു ദേശീയപാതയോടു ചേർന്നുള്ള ബദൽ റോഡുകളായിരിക്കും ആശ്രയം 6,20 മീറ്റർ വീതിയിൽ നിർമിക്കുന്ന ബദൽ റോഡ് മേൽപാലം പൂർത്തിയാകുന്നതോടെ സർവീസ് റോഡായി മാറുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.
ബദൽ റോഡ് സജ്ജമാക്കും മുൻപു വെള്ളക്കെട്ട് നിവാരണ ജോലികൾ ഭാഗികമായി പൂർത്തിയായിരുന്നു. ബദൽ റോഡുകളുടെ നിർമാണം പൂർത്തിയാക്കുന്ന മുറയ്ക്ക് നിലവിൽ ദേശീയപാത വഴി പോകുന്ന വാഹനങ്ങൾ മേൽപാല നിർമാണം നടക്കുന്ന ഭാഗത്തു ബദൽ റോഡിലേക്ക് തിരിച്ചു വിടും ജംക്‌ഷനിലെ സർവീസ് റോഡിലെ ടാർ പൂർണമായും നീക്കം ചെയ്‌താണു റോഡ് നിർമാണം നടത്തുന്നത്
കൊരട്ടിയിൽ മേൽപാലവും മുരിങ്ങൂർ, ചിറങ്ങര ജംക്‌ഷനുകളിൽ അടിപ്പാതയും നിർമാണം ആരംഭിക്കാനുള്ള തീയതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നിർമാണം ആരംഭിച്ച് 10 മാസങ്ങൾക്കകം ജോലികൾ പൂർത്തിയാക്കുമെന്നാണ് ദേശീയപാത അധികൃതരുടെ പ്രഖ്യാപനം. ചിറങ്ങരയിൽ 21 നും മുരിങ്ങൂരിൽ ഒക്ടോബർ രണ്ടിനും കൊരട്ടിയിൽ ഒക്ടോബർ 10നും നിർമാണം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു
2 പതിറ്റാണ്ടു മുൻപു ദേശീയപാത നാലുവരിപ്പാതയാക്കി വികസിപ്പിച്ചപ്പോൾ മുരിങ്ങൂർ കോട്ടമുറി മുതൽ കൊരട്ടി വരെ ഭാഗത്തു സർവീസ് റോഡ് ഇല്ലാതിരുന്നതു ജനങ്ങൾക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, ആയിരങ്ങൾ തീർഥാടന പുണ്യം തേടിയെത്തുന്ന കൊരട്ടി മുത്തിയുടെ പള്ളി സെൻ്റ് അന്തോണീസ് തീർഥാടന കേന്ദ്രമായ അമലോദ്ഭവമാത പള്ളി, പ്രധാന വ്യാപാര സ്‌ഥാപനങ്ങൾ എന്നിവ പാതയുടെ ഇരുവശത്തുമായുണ്ട്. പലപ്പോഴും കിലോമീറ്ററുകൾ ചുറ്റിവളഞ്ഞു പോകേണ്ടി വന്നതു ജനത്തിനു യാത്രാദുരിതത്തിനു കാരണമായിരുന്നു.
മർച്ചന്റ്സ് അസോസിയേഷൻ അടക്കം വിവിധ സംഘടനകൾ സർവീസ് റോഡ് ആവശ്യപ്പെട്ടു സമരം നടത്തിയിരുന്നു. എന്നാൽ കരാർ പ്രകാരം ഈ ഭാഗത്തു സർവീസ് റോഡ് ഇല്ലെന്നായിരുന്നു ദേശീയപാത കരാർ കമ്പനിയുടെ ആദ്യ വാദം കൊരട്ടി മുതൽ പെരുമ്പി വരെ ദേശീയപാതയുടെ ഇരുവശത്തും സർവീസ് റോഡ് നിർമിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നും അധികൃതർ ഉറപ്പേകിയിരുന്നു
കൊരട്ടി മുത്തിയുടെ തിരുനാൾ: ഗതാഗതം സുഗമമാക്കണം കൊരട്ടി • ജംക്‌ഷനിൽ ദേശീയപാത മേൽപാലം നിർമാണം അടുത്ത മാസം 10ന് ആരംഭിക്കുന്നതോടെ വൻ ഗതാഗതക്കുരുക്കിന് സാധ്യതയെന്ന് ആശങ്ക. ഒക്ടോബർ 13, 14 തീയതികളിലാണു പ്രസിദ്ധമായ കൊരട്ടി മുത്തിയുടെ തിരുനാൾ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷങ്ങളാണു മൂന്നാഴ്‌ചക്കാലം നീളുന്ന തിരുനാളിൽ പങ്കുചേരാനായി എത്തുക.
ഇപ്പോൾ തന്നെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് പതിവാണ് തിരുനാൾ കാലത്ത് കൃത്യമായ ആസൂത്രണമില്ലാതെ ദേശീയപാതയിൽ മേൽപാലം നിർമാണത്തിനായി ഗതാഗതക്രമീകരണം ഏർപ്പെടുത്തുന്നതു ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കും. ഇതിനായി വിവിധ വകുപ്പുകളുടെ യോഗം ചേരാനുള്ള നിർദേശം ഉയർന്നെങ്കിലും നടപ്പായിട്ടില്ല.