കായംകുളം എൽഡിഎഫ് സ്ഥാമാർഥി യു പ്രതിഭയെ അധിക്ഷേപിച്ച സംഭവത്തിൽ
നടപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. അടിയന്തര നടപടിയെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. ആലപ്പുഴ ജില്ലാ കളക്ടറോടാണ് നടപടിയെടുക്കാൻ നിർദ്ദേശിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടി റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം നൽകി.
യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെഷനിലാണ് ലീഗ് നേതാവ് എ ഇർഷാദ് യു പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും തെരഞ്ഞെടുപ്പിലേക്ക് വീണ്ടും വരുന്നുവെന്നുള്ള അധിക്ഷേപ പരാമർശമാണ് എ ഇർഷാദ് നടത്തിയത്.
സംഭവം വിവാദമായതിന് പിന്നാലെ എ ഇർഷാദ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും മാപ്പുകൊണ്ട് മാത്രം ഒതുങ്ങില്ലെന്ന് യു പ്രതിഭ നേരത്തെ പറഞ്ഞിരുന്നു. അധിക്ഷേപ പരാമർശത്തെ മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. പൊതുപ്രവർത്തകയായ ഒരു വനിതയെ അധിക്ഷേപ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.


