ഗുരുവായൂർ പതിനായിരങ്ങൾക്ക് ആഹ്ലാദമേകി ഗുരുവായൂരിൽ ഉത്സവ പള്ളിവേട്ട അരങ്ങേറി. തിങ്കളാഴ്ച ആറാട്ടോടെ ക്ഷേത്രോത്സവത്തിന് സമാപനമാകും. ഞായറാഴ്‌ച രാത്രി പത്തോടെ പ്രദക്ഷിണവഴിയിൽ പന്നി, പക്ഷിമൃഗാദി വേഷധാരികൾ നിറഞ്ഞാടിയപ്പോൾ, സങ്കൽപ്പമനുസരിച്ച് പിടിയാന ദേവിയെ വാഹനമാക്കി ദേവൻ പന്നിവേഷധാരിയെ വേട്ടയാടിയതോടെ ഉത്സവം ഒമ്പതാം നാളിലെ പള്ളിവേട്ട അഥവാ പന്നിവേട്ടയ്ക്ക് പരിസമാപ്തിയായി. പുതിയേടത്ത് പിഷാരടി ‘പന്നിമാനുഷങ്ങളുണ്ടോ’ എന്ന് മൂന്ന് വട്ടം ചോദിച്ചതോടെയാണ് പള്ളിവേട്ട ആരംഭിച്ചത്. എഴുന്നള്ളത്ത് ക്ഷേത്രത്തിന് പുറത്ത് കല്യാണമണ്ഡപത്തിന് അടുത്തുചെന്നശേഷം ശംഖ്‌നാദം മുഴക്കി. തുടർന്ന് പക്ഷിമൃഗാദികളുടെ വേഷമണിഞ്ഞ ജനങ്ങൾ ക്ഷേത്രത്തിനകത്തേക്ക് ഓടി. നായാട്ടിന് കൂട്ടത്തോടെ ആർപ്പുവിളിച്ച് ശേഷം പള്ളിയുറക്കമായി. പെരുവനം കുട്ടൻമാരാർ, തിരുവല്ല രാധാകൃഷ്ണൻ എന്നിവരുടെ പ്രമാണത്തിൽ പാണ്ടിമേളം എഴുന്നള്ളിപ്പിന് അകമ്പടിയായി. കൃഷ്ണനാട്ടം കലാകാരന്മാർ വാളും പരിചയുമേന്തിയെത്തി. കൊടി, തഴ, സൂര്യമറ എന്നിവ അണിനിരന്നു. പുറത്തേക്കെഴുന്നള്ളിച്ച് നഗരപ്രദക്ഷിണത്തിനായി നീങ്ങിയതോടെ നിറപറയും, വിളക്കുമായി ജനങ്ങൾ എതിരേറ്റു. പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ ഗോപുരത്തിൽക്കൂടി ക്ഷേത്രമതിലകത്ത് പ്രവേശിച്ച് വടക്കേ നടപുരയിലെത്തി അവസാനിച്ചു. തുടർന്നാണ് ക്ഷേത്രത്തിനകത്തേക്ക് പള്ളിയുറക്കത്തിനായി എഴുന്നള്ളിച്ചത്.


