തൃശൂർ:തൃശൂർ സുവോളജിക്കൽ പാർക്ക് ഒരേ സമയം 1000 പേർക്ക് കാണാം. ദിവസം 20,000 പേർക്ക് പാർക്ക് കാണാൻ കഴിയുന്ന സജീകരണം സുവോളജിക്കൽ പാർക്കിലുണ്ട്. ടിക്കറ്റ് കൗണ്ടറുകൾക്ക് പുറമേ സ്വയം ഉപയോഗിക്കാൻ കഴിയുന്ന കിയോസ്കുകളും സജീകരിച്ചിട്ടുണ്ട്. ഇതിലൂടെ സഞ്ചാരികൾക്ക് കൗണ്ടറിൽ വരി നിൽക്കാതെ ടിക്കറ്റ് എടുക്കാം. സാധാരണ ദിവസങ്ങളിൽ 2000-3000 പേരാണ് എത്തുന്നത്. അവധി ദിവസങ്ങളിൽ 5000-8,000 പേരും വരുന്നുണ്ട്. അവധിക്കാലമാകുന്നതോടെ സന്ദർശകരുടെ എണ്ണം കൂടും. ടിക്കറ്റ് നിരക്കുകൾ ‘പ്രചാരണ ഓഫറി’ന്റെ ഭാഗമായി കുറച്ചതും സന്ദർശക തിരക്ക് കൂട്ടും. പാർക്ക് പൂർണമായും നടന്നുകാണാൻ കഴിയാത്തവർ പാർക്കിനകത്തെ ബസ് സൗകര്യം ഉപയോഗിക്കാം. പാർക്ക് ചുറ്റിക്കാണാൻ കെഎസ്ആർടിസിയുടെ ചെറിയ ബസുകളും നഗരത്തിൽനിന്ന് പാർക്കിലേക്ക് ഡബിൾ ഡക്കർ സർവീസും ഉണ്ട്. രാവിലെ എട്ടിനും വൈകിട്ട് മൂന്നിനുമായി രണ്ട് ട്രിപ്പാണ് ഡബിൾ ഡക്കർ ബസ് നടത്തുക. തൃശൂർ നഗരത്തിൽ നിന്നാരംഭിച്ച് സുവോളജിക്കൽ പാർക്ക് ചുറ്റിക്കണ്ട് തിരിച്ച് നഗരത്തിലെത്തും. ടിക്കറ്റ് കൗണ്ടറിനു സമീപത്ത് നിന്നാരംഭിക്കുന്ന ബസ് അഞ്ച് പോയിന്റു്റുകളിൽ നിർത്തും. അവിടെ സന്ദർശർക്ക് ഇറങ്ങുകയും കയറുകയും ചെയ്യാം. ഒരു തവണ ടിക്കറ്റ് എടുക്കുന്ന ഒരാൾക്ക് ബസിൽ കയറി ഓരോ പോയിന്റുകളിൽ ഇറങ്ങി കാഴ്‌ചകൾ ആസ്വദിച്ച് അതേ ടിക്കറ്റ് ഉപയോഗിച്ച് അടുത്ത പോയിൻ്റിലേക്കും കയറാം. 6.5 കിലോമീറ്റർ ചുറ്റളവാണ് പാർക്കിനുള്ളത്. 15 മിനിറ്റിന്റെ ഇടവേളയിൽ ബസ് പാർക്ക് ചുറ്റി എത്തും. സർവീസ് റോഡിലൂടെയാണ് ബസ് പോവുക.


