ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക-രാഷ്ട്രീയനേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകൾക്ക് തുല്യനീതിയും അവകാശങ്ങളും അവസരങ്ങളും ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, തൊഴിൽ, ഭരണനേതൃത്വം തുടങ്ങിയ മേഖലകളിൽ ഇന്നും നിരവധി പ്രതിസന്ധികളാണ് സ്ത്രീകൾ നേരിടുന്നത്. ലിംഗവിവേചനം, വേതനത്തിലെ അസമത്വങ്ങൾ, പരമ്പരാഗത സാമൂഹിക വ്യവസ്ഥിതി തുടങ്ങിയ വ്യത്യസ്ത ഘടകങ്ങൾ ഇന്നും സ്ത്രീകളുടെ പുരോഗതിക്ക് തടസ്സമായി തുടരുന്നു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവകാശങ്ങളും തുല്യനീതിയും ഉറപ്പുവരുത്തുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോകം മുഴുവനുമുള്ള സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അസമത്വങ്ങളും തുറന്നുകാട്ടുകയും അതിജീവനപ്പോരാട്ടത്തിൽ വിജയം കൈവരിച്ചവരെ ആദരിക്കുകയും ചെയ്യുന്ന ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനം.തൊഴിൽ സമയം കുറയ്ക്കുക, വേതനവർധന, വോട്ടവകാശം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്, 1908ൽ ന്യൂയോർക്ക് നഗരഹൃദയത്തിലൂടെ വസ്ത്രനിർമ്മാണശാലയിലെ പതിനയ്യായിരത്തിലധികം സ്ത്രീ തൊഴിലാളികൾ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനമാണ് പിന്നീട് അന്താരാഷ്ട്ര വനിതാ ദിനത്തിന് വഴിയൊരുക്കിയത്. ലിംഗപരമായ വിവേചനത്തിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ദിനം അടിവരയിടുന്നത്. ഇറാനിലെ മിനാബിലുണ്ടായ അമേരിക്കൻ മിസൈലാക്രമണത്തിൽ നിരപരാധികളായ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിനികൾ അതിദാരുണമായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ലോകം ഒരു വനിതാദിനംകൂടി കടന്നുപോകുന്നത്.


