തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും പ്രശസ്ത നടനുമായ പ്രേംകുമാർ യുഡിഎഫ് സ്ഥാനാർത്ഥിയായി കഴക്കൂട്ടത്ത് ജനവിധി തേടാനൊരുങ്ങുന്നതായി സൂചനയുണ്ട്. അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി നീക്കം ചെയ്യപ്പെട്ടതിനെത്തുടർന്ന് എൽഡിഎഫ് സർക്കാരുമായി അകന്ന അദ്ദേഹം കോൺഗ്രസിൽ ചേരുന്നതിന്റെ ഭാഗമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ബന്ധപ്പെട്ടതായിട്ടാണ് അറിവ്
തന്റെ രാഷ്ട്രീയ പശ്ചാത്തലം കോൺഗ്രസാണെന്നും പഴയ കെഎസ്‌യു ബന്ധം അഭിമാനത്തോടെ ഓർക്കുന്നുവെന്നും പ്രേംകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വന്തം നാടായ കഴക്കൂട്ടത്ത് അദ്ദേഹത്തെ മത്സരിപ്പിക്കുന്നത് രാഷ്ട്രീയമായി വലിയ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തന്റെ കുടുംബം പാരമ്പര്യമായി കോൺഗ്രസ് അനുഭാവികളാണെന്നും താൻ ഇതുവരെ സിപിഎം അംഗത്വം എടുത്തിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സിപിഎം അവസാനവട്ട ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം കടകംപള്ളി സുരേന്ദ്രൻ എം എൽ എ അദ്ദേഹത്തിന്റെ വസതിയിലെത്തിയെങ്കിലും കാണാൻ സാധിക്കാതെ മടങ്ങുകയായിരുന്നു. സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചു. വരും ദിവസങ്ങളിൽ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.


