വടക്കാഞ്ചേരി:ആചാര വൈവിധ്യങ്ങളുടെ മഹനീയോത്സവമായ മച്ചാട് മാമാങ്കം ചൊവ്വാഴ്‌ച നടക്കും. തിറയും പൂതനും ആടിത്തിമിർക്കുന്ന വേല കളിയും മേളവും വാദ്യവും ചേർന്ന മാമാങ്കം തട്ടക ദേശക്കാരുടെ കുതിര വരവോടെയാണ് ആരംഭിക്കുക. കൊയ്തൊഴിഞ്ഞ വയലിലൂടെ പൊയ്ക്കുതിരകളെ ചുമലിലേറ്റി ആർപ്പുവിളികളും ആരവവുമായി മച്ചാട് തിരുവാണിക്കാവിൽ തട്ടക ദേശക്കാരെത്തും. ദേവിയെ വലംവച്ച് കുതിരകളെ ആകാശത്തിലേക്കെറിഞ്ഞ് അമ്മാനമാടി യുവാക്കൾ പൊയ്യക്കുതിരകളി നടത്തും. മംഗലം, പാർളിക്കാട്, ദേശക്കുതിരകൾ ആദ്യവും മണലിത്തറ, കരുമത്ര, വിരുപ്പാക്ക ദേശക്കുതിരകൾ പിന്നീടുമെത്തും. തുടർന്ന് ഭഗവതിക്കുതിരകൾ ദേശക്കുതിരകളെ സ്വീകരിക്കും. മാമാങ്കത്തിൽ 11 കുതിരകളെ എഴുന്നള്ളിക്കും. തട്ടകങ്ങളിൽ കുതിര നിർമാണം അന്തിമഘട്ടത്തിലാണ്. ഭീമൻ തണ്ടുകളിൽ മുളയും വൈക്കോലും ചാക്ക് നൂലും തുണിയും ഉപയോഗിച്ചാണ് കുതിരയെ നിർമിക്കുക. മാമാങ്ക ദിവസമായ ചൊവ്വ രാവിലെ വിശേഷാൽ പൂജകൾ, കൂട്ട വെടി, ഗണപതി ഹോമം എന്നിവയുണ്ടാകും. ഉച്ചക്ക് തട്ടകദേശക്കാരുടെ കുതിര എഴുന്നള്ളിപ്പ് നടക്കും. തുടർന്ന് മണലിത്തറ ദേശക്കാരുടെ കുംഭ കുടം എഴുന്നള്ളിപ്പോടെ വേല ആരംഭിക്കും. പകൽ രണ്ടിന് കുനിശേരി അനിയൻ മാരാരും സംഘവും അവതരിപ്പിക്കുന്ന മേജർ പഞ്ചവാദ്യം അരങ്ങേറും. വൈകിട്ട് അഞ്ചിന് വെടിക്കെട്ടും കുതിര കളിയുമുണ്ടാകും. രാത്രി എട്ടിന് വിജയ് യേശുദാസ് നയിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് അരങ്ങേറും. മച്ചാട് മാമാങ്കത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി തെക്കുംകര വിഭാഗം പ്രസിഡൻ്റ് രഘു പാലിശേരി, സെക്രട്ടറി പി കെ രാമചന്ദ്രൻ, ട്രഷറർ എം വി പ്രവീൺ എന്നിവർ അറിയിച്ചു.


