തൃശൂർ:ക്ഷേത്രങ്ങളിൽ ശിവരാത്രി ആഘോഷിച്ചു. തൃശൂർ വടക്കുന്നാഥ ക്ഷേത്രം, അശോകേശ്വരം, പുങ്കുന്നം ശിവക്ഷേത്രം, ആനക്കല്ല് തൃത്താമരശേരി ശിവക്ഷേത്രം, പെരുവനം, അവിണിശേരി, കുറ്റുമുക്ക് മഹാദേവ ക്ഷേത്രം, നടത്തറ അവിലിശേരി മഹാദേവ ക്ഷേത്രം, വടക്കാഞ്ചേരി, പുറനാട്ടുകര, മരത്താക്കര കനകശേരി, മുതുവറ മഹാദേവ ക്ഷേത്രം തുടങ്ങിയ ശിവക്ഷേത്രങ്ങളിൽ മഹാശിവരാത്രി ആഘോഷിച്ചു. വടക്കുന്നാഥ ക്ഷേത്രത്തിൽ ലക്ഷദീപം തെളിച്ചു. വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീമൂലസ്ഥാനത്തെ സംഗീത മണ്ഡപങ്ങളിലെ കലാ, സാംസ്ക്കാരിക പരിപാടികൾ വൻ ജനാവലിയെ ആകർഷിച്ചു. ശിവരാത്രി ദിവസം രാവിലെ ക്ഷേത്രത്തിൽ പഞ്ചവാദ്യം അരങ്ങേറി. നിറമാലയ്ക്കുശേഷം ലക്ഷം ദീപം തെളിയിച്ചു. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന്റെ തിരക്ക് നിയന്ത്രിക്കാൻ മതിലിനോട് ചേർന്ന് താൽക്കാലിക റാമ്പ് സ്ഥാപിച്ചിരുന്നു. ക്ഷേത്രത്തിലെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് തേക്കിൻകാട് മൈതാനത്ത് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. രാത്രിയിൽ ഉപ്പുമാവ്, ചുക്കുകാപ്പി എന്നിവയും വിതരണം ചെയ്‌തു. ശിവരാത്രിയോടനുബന്ധിച്ച് നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. ഒരാഴ്‌ചയായി വിവിധ ശിവക്ഷേത്രങ്ങളിൽ കലാ, സംഗീത, നൃത്തപരിപാടികളുണ്ടായിരുന്നു.


