കുന്നംകുളം:പെരുമ്പിലാവ് അൻസാർ സ്‌കൂളിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതോടെ സ്കൂളിന് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി നൽകിയതായി മാനേജ്മെൻ്റ് അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി സ്‌കൂളിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും പരാതി നൽകിയിട്ടുണ്ട്. പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ അമ്പതോളം കുട്ടികൾ ചികിത്സ തേടി. 13 പേർ ഇപ്പോഴും ചികിത്സയിലാണ്. സ്‌കൂളിലെ വെള്ളം കുടിച്ച എൽകെജി വിഭാഗം മുതൽക്കുള്ള കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ കുന്നംകുളം പ്രദേശത്തെ വിവിധ ആശുപത്രികളിലായി അമ്പതോളം വിദ്യാർഥികൾ ചികിത്സ തേടി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം ബാലാജി, കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധർമൻ, വൈസ് പ്രസിഡന്റ് കെ എം സലിം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഹസീന അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രജിത്ത് കുമാർ എന്നിവർ ആശുപത്രിയിലെത്തി. എഇഒ മൊയ്തീൻ, ഡിഎംഒ ഓഫീസിൽ നിന്നുള്ള ഡോ. നിർമൽ, ഭാരത്, എപ്പിറ്റമോളജിസ്റ്റ് സുബ്രമണ്യൻ, ഡോ.നവ്യ, ഹെൽത്ത് ഓഫീസർ സുരേഷ് ബാബു, ജെഎച്ച്ഐ ഷാജു എന്നിവർ ആശുപത്രിയിലും സ്‌കൂളിലും എത്തിയിരുന്നു. തിങ്കൾ രാവിലെ എ സി മൊയ്തീൻ എംഎൽഎ സ്കൂളും ആശുപത്രിയും സന്ദർശിക്കും.


