കുന്നംകുളം: ചൊവ്വന്നൂരിലെ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന്റെ വിതരണ കേന്ദ്രത്തിൽ നിന്നും വാതകം ചോർന്നെന്ന സംശയത്തിൽ പ്രദേശത്ത് കനത്ത സുരക്ഷാ സന്നാഹം. വെള്ളി രാത്രി എട്ടോടെയാണ് ചൊവ്വന്നൂർ ഗുഹയ്ക്ക് സമീപം വളവിൽ പ്രവർത്തിക്കുന്ന അദാനി ഗ്യാസ് വിതരണ കേന്ദ്രത്തിൽ നിന്നും ഗ്യാസിന്റെ രൂക്ഷമായ ഗന്ധം പുറത്തേക്ക് വന്നത്. പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് കുന്നംകുളം അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി. മുൻകരുതൽ എന്ന നിലയിൽ പ്രദേശത്തെ ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തു. അദാനി ഗ്യാസ് അധികൃതരും സ്ഥലത്തെത്തി. ഗ്യാസ് വിതരണത്തിൽ ചേർക്കുന്ന രാസവസ്‌തുവിൻ്റെ അളവ് കൂടിയതാണ് രൂക്ഷഗന്ധം പുറത്തേക്ക് കൂടുതൽ വരാൻ കാരണമെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. വൈകിട്ട് ഈ ഭാഗത്തുണ്ടാകുന്ന ഗ്യാസിൻ്റെ രൂക്ഷഗന്ധം വലിയ പരാതികൾക്ക് ഇടവരുത്തിയിരുന്നു. ഇതിന് പരിഹാരമുണ്ടാക്കാൻ ഗ്യാസ് അധികൃതരും ഇതുവരെ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. അപകട സാധ്യതമുൻനിർത്തി നാട്ടുകാർ പ്രദേശത്ത് പ്രതിഷേധിക്കുകയാണ്. ഗ്യാസ് അധികൃതരുമായി ചർച്ചകൾ വൈകിയും തുടരുകയാണ്.


