തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്നവർക്ക് കലോത്സവത്തിൻ്റെ തലേദിവസമായ 13മുതൽ ഭക്ഷണം നൽകാൻ തീരുമാനം. ഭക്ഷണ കമ്മിറ്റി ചെയർമാൻ സനീഷ്‌കുമാർ ജോസഫ് എംഎൽഎയുടെയും കലക്ടർ അർജുൻ പാണ്ഡ്യന്റെയും നേതൃത്വത്തിൽ ചേർന്ന ഭക്ഷണക്കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലാണ് ഭക്ഷണം വിളമ്പുന്നത്. ഭക്ഷണ പാചകവും വിതരണവും കാര്യക്ഷമമാക്കാൻ കോർപറേഷൻ, ശുചിത്വമിഷൻ, വാട്ടർ അതോറിറ്റി, പൊലീസ്, ജില്ലാ മെഡിക്കൽ ഓഫീസ്, ഫുഡ് ആൻഡ് സേഫ്റ്റി, ഫയർ ആൻഡ് റെസ്ക്യൂ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തും. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് കോർപറേഷൻ നേതൃത്വം നൽകും. ഹരിതചട്ടം പാലിച്ച് കലോത്സവം സംഘടിപ്പിക്കാൻ 1000 ഗ്രീൻ വളന്റിയർമാരെ ശുചിത്വമിഷൻ നിയോഗിക്കും. തരംതിരിച്ച് മാലിന്യം ശേഖരിക്കാനും ശുചിത്വമിഷൻ നടപടി സ്വീകരിക്കും. കലവറയിലും ഭക്ഷണശാലയിലും പൊലീസ് ► സേവനം ഉറപ്പാക്കും. പാചകക്കാരുടെ ഹെൽ കാർഡ്, പരിശോധന, ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനകൾ തുടങ്ങിയവ ഉറപ്പാക്കണമെന്നും യോഗം നിർദേശിച്ചു. ഭക്ഷണ കമ്മിറ്റി കൺവീനർ സജു ജോർജ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി എം ബാലകൃഷ്ണൻ, ഡിജിഇ ഓഫീസ് പ്രതിനിധി സുനിൽകുമാർ, വിവിധ വകുപ്പ്‌തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 14 മുതൽ 18വരെയാണ് സംസ്ഥാന സ്‌കൂൾ കലോത്സവം.


