ചാവക്കാട് :ഒഡീഷയിൽനിന്ന് കാറിൽ കടത്തിയ 21.5 കിലോ കഞ്ചാവുമായി ചാവക്കാട് പുതിയ പാലത്തിനടുത്ത്‌വെച്ച് രണ്ടുപേരെ ഡാൻസാഫ് സ്ക്വാഡും ചാവക്കാട് പൊലീസും ചേർന്ന് പിടികൂടി. തൃശൂർ കല്ലൂർ മുട്ടിത്തടി തയ്യിൽ വീട്ടിൽ അനൂപ് (40-മാടപ്രാവ്), കൊല്ലം വലിയവിള ഐ വി ഭവനത്തിൽ ആന്റണി (29) എന്നിവരാണ് പിടിയിലായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുതിയപാലത്തിൽനിന്ന് കനോലി കനാലിലേക്ക് ചാടിയ ആന്റണിയെ പരിക്കുകളോടെ തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേർ കാറിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. ബുധൻ രാവിലെ ഏഴരയോടെയാണ് സംഭവം. കഞ്ചാവുമായി കാറിൽ വരികയായിരുന്ന സംഘത്തെ പൊലീസിൻ്റെ ഡാൻസാഫ് സംഘം പിന്തുടർന്നിരുന്നു. ഇതേത്തുടർന്ന് തൃശൂർ ടൗൺ ഒഴിവാക്കി ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം വഴി ദേശീയപാത 66-ലേക്ക് കടന്ന സംഘത്തിന്റെ കാറിനെ പുതിയപാലത്തിനടുത്തുവച്ച് ഡാൻസാഫ് സംഘം വാഹനം കുറുകെയിട്ട് തടഞ്ഞു. പാലത്തിൽ നിന്ന ചാവക്കാട് പൊലീസിനെയും കണ്ടതോടെ കാർ ഉപേക്ഷിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലായി പ്രതികൾ. അനൂപിനെ പൊലീസ് പിടികൂടിയതോടെ രണ്ടു പേർ ഓടിരക്ഷപ്പെട്ടു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആന്റണി പുതിയപാലത്തിന് മുകളിൽനിന്ന് കനോലി കനാലിലേക്ക് ചാടി. എന്നാൽ വെള്ളമില്ലാത്ത ഭാഗത്തേക്ക് വീണ ഇയാളുടെ നട്ടെല്ലിന് സാരമായി പരിക്കേറ്റു. ഒഡീഷ രജിസ്ട്രേഷനിലുള്ള കാറിലാണ് പ്രതികൾ സഞ്ചരിച്ചിരുന്നത്. ചാലക്കൂടി റെയിൽവേ കോളനിക്കു സമീപം താമസിക്കുന്ന മാടപ്രാവ് അനൂപ് 2011-ൽ പുതുക്കാട് നടന്ന കൊലക്കേസിൽ പ്രതിയാണ്. പക്ഷെ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതുകൂടാതെ 24 കേസുകൾ ഇയാളുടെ പേരിലുണ്ടെന്നും പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.


