കൊടുങ്ങല്ലൂർ: നിയമം ലംഘിച്ച് മീൻ പിടിച്ച ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്‌സ് സംഘം പിടികൂടി. നിരോധിത വലകൾ ഉപയോഗിച്ച് കടലിൽ തീരത്തോടുചേർന്ന് മീൻപിടിച്ച തീർഥം എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ചാവക്കാട് സ്വദേശി സുനിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. അഴിക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് ഭാഗത്താണ് കരവലി നടത്തിയത്. ബോട്ടിലുണ്ടായിരുന്ന മീൻ അഴീക്കോട് ഹാർബറിൽ ലേലം ചെയത് 1,17,100രൂപ സർക്കാരിലേക്ക് കണ്ടുകട്ടി. 2.5 ലക്ഷം രൂപ പിഴ ചുമത്തി. തീർത്തോട് ചേർന്ന് വ്യാപകമായി അനധികൃത മീൻപിടിത്തം നടക്കുന്നുണ്ടെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടിരുന്നു. മറ്റ് ജില്ലകളിൽനിന്നെത്തുന്ന യാനങ്ങളാണ് കൂടുതലായി ഇത്തരത്തിൽ അനധികൃത മീൻപിടിത്തം നടത്തുന്നതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ കെ പി ഗ്രേസി, മറൈൻ എൻഫോഴ്‌സ്മെന്റ് ആൻഡ് വിജിലിജൻസ് വിഭാഗം, ഓഫീസർമാരായ വി എൻ പ്രശാന്ത്കുമാർ, വി എം ഷൈബു, ഇ ആർ, ഷിനിൽകുമാർ, റെസ്ക്യൂ ഗാർഡുമാരായ പ്രമോദ്, കൃഷ്‌ണപ്രസാദ് എന്നിവർ അടങ്ങിയ സംഘമാണ് ബോട്ടുകൾ പിടികൂടിയത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ ഷിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ഡോ. സി സീമ അറിയിച്ചു.


