കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ജീവനൊടുക്കാൻ ശ്രമിച്ചു. ശനിയാഴ്‌ച പുലർച്ചെയാണ് സംഭവം. ഇയാൾ മദ്യലഹരിയിൽ കൈഞരമ്പ് മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചതിന് പിന്നാലെയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
നടൻ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമവിധി ഡിസംബർ എട്ടിന് വരാനിരിക്കെയാണ് സംഭവം. 27 തവണ മാറ്റിവച്ച കേസിൽ ദിലീപ് ഉൾപ്പടെ ഒമ്പത് പ്രതികളാണുള്ളത്.
2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനി ആണ് കേസിൽ ഒന്നാം പ്രതി. കേസിന് ആസ്‌പദമായ സംഭവം നടന്ന വേളയിൽ അധിക വിവരങ്ങൾ ലഭ്യമായിരുന്നില്ല. എന്നാൽ പിന്നീട് നടന്ന സമഗ്രമായ അന്വേഷണത്തിൽ പൾസർ സുനിയിലൂടെയാണ് ദിലീപിലേക്ക് പോലീസ് എത്തിയത്. തുടർന്ന് എട്ടാം പ്രതിയായ നടൻ മൂന്ന് മാസത്തോളം ആലുവ ജയിലിൽ കിടന്നിരുന്നു.
കേസിൽ ജാമ്യം ലഭിക്കാതെ ഏഴ് വർഷം ജയിലിൽ കിടന്ന പൾസർ സുനി സമീപകാലത്ത് പുറത്തിറങ്ങിയ ശേഷം വിവിധ സമയങ്ങളിലായി മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലുകൾ ദിലീപിനെ കൂടുതൽ വെട്ടിലാക്കുന്നതായിരുന്നു.


