തൃശൂർ: തന്നെ തുടരെത്തുടരെ വെട്ടിയ ശേഷം തീവെച്ചു കൊല്ലാനുള്ള ശ്രമവും നടന്നെന്ന് രാഗം സുനിൽ. ചിലരുമായി സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു. അവർ അപായപ്പെടുത്തുമെന്ന് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. തൃശൂരിലെ ഒരു തീയറ്റർ ഉടമയുമായി വഴക്കുണ്ട്. ഡ്രൈവർ അനീഷിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഗ്യാസ് ലീക്കാക്കി തീ കൊളുത്താൻ ശ്രമിച്ചുവെന്നും രാഗം സുനിൽ പ്രതികരിച്ചു. ക്രൂരമായ അക്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.’ചുറ്റിക തുണിവെച്ചുകെട്ടിയിട്ട് അതുകൊണ്ട് കാറിന്റെ ചില്ലടിച്ച് പൊട്ടിച്ചു. പിന്നീട് വാളുകൊണ്ട് വെട്ടി. ഞാൻ കൈകൊണ്ട് തടഞ്ഞു. കയ്യിൽ വെട്ടേറ്റു. എന്നെ കത്തിക്കാനാണ് അവർ നോക്കിയത്. എന്റെ വീടിന് മുമ്പിൽ പോലും എനിക്ക് സുരക്ഷിതത്വമില്ല’, സുനിൽ പറഞ്ഞു.
വെളപ്പായയിലെ വീടിന് മുമ്പിൽ വെച്ച് കഴിഞ്ഞ ദിവസം ഒമ്പത് മണിയോടെയായിരുന്നു സുനിലിന് കുത്തേറ്റത്. ഗേറ്റ് തുറക്കാൻ ഡ്രൈവർ കാറിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു അക്രമം. മൂന്നംഗ ഗുണ്ടാ സംഘമാണ് ആക്രമിച്ചത്. കാറിൻ്റെ ചില്ലും അക്രമികൾ തകർത്തു. ക്വട്ടേഷൻ ആക്രമണമാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തർക്കമാണെന്നാണ് സൂചന. കാറിനകത്തിരുന്ന സുനിലിന്റെ കാലിനും ഡ്രൈവറുടെ കൈക്കുമാണ് പരിക്കേറ്റത്.


