തൃശ്ശൂർ: കുപ്രസിദ്ധ മോഷ്‌ടാവ് ബാലമുരുകൻ ജയിൽ പരിസരത്ത് നിന്നും കടന്നുകളഞ്ഞതിൽ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കും. ബന്ദൽകുടി എസ്ഐ നാഗരാജനും മറ്റു രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് കേസെടുക്കുക. സംഭവത്തിൽ തമിഴ്‌നാട് പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറിൽ തിരികെയെത്തിച്ചതും കൈവിലങ്ങണിയിക്കാതെ പുറത്തുവിട്ടതും കടുത്ത വീഴ്ചയാണെന്നാണ് കണ്ടെത്തൽ.
ബാലമുരുകൻ രക്ഷപ്പെട്ടത് തമിഴ്‌നാട് പൊലീസ് കേരള പൊലീസിനെ അറിയിക്കാൻ വൈകിയതും വീഴ്‌ചയാണ്. ബാലമുരുകൻ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് തമിഴ്‌നാട് പൊലീസ് വിയ്യൂർ പൊലീസിനെ വിവരം അറിയിച്ചത്. ഇന്നലെ രാത്രി 9.40നാണ് ഇയാൾ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ടത്. എന്നാൽ വിയ്യൂർ പൊലീസിനെ വിവരം അറിയിച്ചത് രാത്രി 10.40 ഓടെയാണെന്നാണ് വിവരം.
ബാലമുരുകൻ നടത്തിയ കുറ്റകൃത്യങ്ങൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തമിഴ്‌നാട്ടിലെ കവർച്ച കേസുമായി ബന്ധപ്പെട്ടാണ് 2021ൽ മറയൂരിൽ നിന്ന് കേരള പൊലീസ് ബാലമുരുകനെ പിടികൂടുന്നത്. തുടർന്ന് തമിഴ്‌നാട് പൊലീസിന് കൈമാറുകയായിരുന്നു. എന്നാൽ കേസിൽ പുറത്തിറങ്ങിയശേഷം മറയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി മോഷണങ്ങൾ നടത്തി പ്രതി പ്രതികാരം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പിന്നീട് മറയൂർ പോലീസ് ആണ് ഇയാളെ പിടികൂടി വിയ്യൂരിൽ എത്തിക്കുന്നത്.
കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ. ബാലമുരുകനെതിരെ തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇന്നലെ രാത്രി പത്തരയോടെ പ്രതി ചാടിപ്പോയത്. ജയിലിൻ്റെ മുമ്പിൽ മൂത്രം ഒഴിക്കാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.


