കാട്ടൂർ:സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ വ്യാജ പകർപ്പ് നൽകി പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. ഇയ്യാൽ സ്വദേശി മാങ്കുന്നത്ത് പജീഷ് (40) ആണ് അറസ്റ്റിലായത്. സെപ്തംബർ 29ന് കാട്ടൂർ ഹൈസ്‌കൂൾ ജങ്ഷനിലുള്ള നെല്ലിപ്പറമ്പിൽ തേജസിന്റെ ലോട്ടറിക്കടയിൽവന്ന പ്രതി 5000 രൂപയുടെ സമ്മാനാർഹമായ മൂന്ന് ടിക്കറ്റുകളുടെ കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി 15,000 രൂപ തട്ടിയെടുത്തത്. ലോട്ടറി ഓഫീസിൽ ചെന്നപ്പോഴാണ് വ്യാജ ലോട്ടറിയാണെന്നും തട്ടിപ്പിനിരയായെന്നും തേജസിന് മനസ്സിലായത്. കാട്ടൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് വടക്കാഞ്ചേരി സ്റ്റേഷൻ പരിധിയിലെ ലോട്ടറി കടയിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിന് നാലിന് പജീഷിനെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ തൃശൂർ സബ് ജയിലിൽ റിമാൻഡ് ചെയ്‌തു. കാട്ടുരിൽ തട്ടിപ്പ് നടത്തിയതും പജീഷ് ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കാട്ടൂർ പൊലീസ് കോടതിയുടെ അനുമതിയോടെ പജീഷിനെ ജയിലിൽ ചെന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.കാട്ടൂർ പൊലീസ് ഇൻസ്പെക്ടർ ഇ ആർ ബൈജു, എസ്പെ്ഐ ബാബു ജോർജ്ജ്, ഗ്രേഡ് എസ്‌സിപിഒ ധനേഷ്, സിജു എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.



