കുന്നംകുളം: ചൊവ്വന്നൂരിൽ പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ച യുവാവിനെ തീ വെച്ച് കൊന്നു. മുൻപും സമാനമായ കൊലപാതകങ്ങൾ ചെയ്ത് ചൊവ്വന്നൂർ സ്വദേശി സണ്ണിയെ അറസ്‌റ്റ് ചെയ്യ്തു.കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സണ്ണി ആറു വർഷം മുമ്പാണ് ജയിൽ മോചിതനായത്.
ചൊവ്വന്നൂർ സെൻ്റ് മേരിസ് ക്വാട്ടേഴ്സിൽ വൈകുന്നേരം അഞ്ചരയോടെയാണ് മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്.തുടർന്ന് പുറത്തുനിന്ന് പൂട്ടിയ മുറി നാട്ടുകാർ ചവിട്ടി തുറക്കുകയായിരുന്നു.മുറി തുറന്നപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിലെ മൃതദേഹമാണ്. മുറിയിലെ താമസക്കാരനായ സണ്ണിയെ രാവിലെ മുതൽ കാണുന്നില്ലായിരുന്നു. നാട്ടുകാർ പറഞ്ഞ പ്രകാരം കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി.
തൃശൂർ നഗരത്തിലെ തുണിക്കടയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു സണ്ണി. തൃശൂർ നഗരത്തിൽ തന്നെ ഉണ്ടായിരുന്ന പ്രതിയെ പൊലീസ് കയ്യോടെ പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. എങ്ങനെയാണ് കൊന്നതെന്നും എന്തിനാണ് കൊന്നതെന്നും പോലീസിനോട് വിവരിച്ചു. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണം. ഇതിനുമുമ്പും സമാനമായ രണ്ടു കൊലപാതകങ്ങൾ ഇയാൾ ചെയ്തിട്ടുണ്ട്. ഇതിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ആറു വർഷം മുമ്പാണ് ജയിൽ മോചിതനായത്. മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയാണെന്നാണ് സംശയിക്കുന്നത്.


