വരന്തരപ്പിള്ളി:സ്ത്രീധന പീഡനം കാരണം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് അറസ്റ്റിൽ. കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന മണ്ണംപേട്ട പൂക്കോട് പയ്യപ്പിള്ളി ഹരിദാസിനെ (42) യാണ് വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.പെരുമ്പാവൂർ ചേലാമറ്റത്തുനിന്നാണ് ഇയാൾ പിടിയിലായത്. 2014 ജൂലൈ 27-നാണ് സംഭവം.യുവതി ഭർതൃഗൃഹത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.തുടർന്ന് അറസ്റ്റിലായ ഹരിദാസ് ജാമ്യത്തിലിറങ്ങി മുങ്ങി. കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്‌തു. വരന്തരപ്പിള്ളി എസ്എച്ച്ഒ കെ എൻ മനോജ്, എസ്ഐ ജിജു കരുണാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.


