മുതിർന്ന പൗരന്മാർക്ക് യാത്രാ ബസുകളില്‍ അനുവദിച്ചിട്ടുള്ള സംവരണ സീറ്റുകള്‍ അവർക്ക് നല്‍കാതെ അർഹതയില്ലാത്തവർ കൈയ്യേറുന്നുണ്ടോ എന്ന് മോട്ടോർ വാഹന വകുപ്പധികൃതർ സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധനകള്‍ നടത്തി യാത്രക്കാർക്കും, ബസ് ജീവനക്കാർക്കും പിഴയിടും. വയോധികർക്ക് സംവരണം ചെയ്യപ്പെട്ട സീറ്റുകള്‍ മിക്കപ്പോഴും അവർക്കു ലഭിക്കുന്നില്ലെന്നു കാട്ടി പൊതുപ്രവർത്തകനായ കെ.ജെ ജോസ്പ്രകാശ് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർക്ക് അയച്ച പരാതിയെ തുടർന്നാണ് ഈ നടപടി. വിഷയത്തില്‍ സംസ്ഥാനത്തെ എല്ലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർമാരോടും വിശദമായ റിപ്പോർട്ടും കൈക്കൊണ്ട നടപടികളും അറിയിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉത്തരവിട്ടിരിക്കുകയാണ്. മുതിർന്ന സ്ത്രീകൾ ഉള്‍പ്പെടെയുള്ളവർ ദൂരയാത്രാ ബസ്സുകളില്‍ വരെ കമ്പിയില്‍ തൂങ്ങി വളരെ ബുദ്ധിമുട്ടി യാത്രചെയ്യുമ്പോള്‍ അവർക്കായി റിസർവ് ചെയ്തിട്ടുള്ള സീറ്റുകളില്‍ നിന്നും മാറാൻ പലപ്പോഴും വിദ്യാർഥി കള്‍ ഉള്‍പ്പടെയുള്ളവർ തയ്യറാകാറില്ല. അവരെ എഴുന്നേല്‍പ്പിക്കാൻ കണ്ടക്ടർമാരും ഇടപെടാറുമില്ല. ഈയൊരു വിഷമ സാഹചര്യം പലപ്പോഴും നേരില്‍ ബോദ്ധ്യപ്പെട്ടതിനാലാണ് ജോസ്പ്രകാശ് പരാതിയുമായി ഇപ്പോള്‍ രംഗത്തുവന്നതും നടപടികള്‍ കൈക്കൊള്ളാൻ അധികൃതർ നിർബന്ധിതരായതും.


