കുന്നംകുളം:സിപിഐ എം മാളോർക്കടവ് ബ്രാഞ്ച് സെക്രട്ടറി കുറുമ്പൂർ വീട്ടിൽ മിഥുൻ അജയഘോഷി(32)നെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരായ നാലു പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പുളിഞ്ചോട് കുറുമ്പൂർ വീട്ടിൽ വിഷ്ണു (31), കോതോട്ട് വീട്ടിൽ അരുൺ (31), കരുമാംപാറ വീട്ടിൽ രാകേഷ് (35), മങ്ങാട് ഏറത്ത് വീട്ടിൽ ഡാഡു എന്ന ഗൗതം (30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. ഗൗതമിന്റെ പേരിൽ 12 കേസുകളും വിഷ്‌ണുവിൻ്റെ പേരിൽ നാല് കേസുകളും നിലവിലുണ്ട്. ഞായറാഴ്‌ച ഉച്ചയോടെയാണ് അമിതമായി ലഹരി ഉപയോഗിച്ചെത്തിയ പ്രതികൾ മാളോർകടവിലെ കോതോട്ട് കുടുംബ ക്ഷേത്രത്തിനു സമീപം ക്യാരംസ് കളിക്കുകയായിരുന്ന മിഥുൻറെ സഹോദരൻ മനീഷ് അടക്കമുള്ള നാലുപേരെ ആക്രമിച്ചത്. പിന്നീട് ആർഎസ്എസ് പ്രവർത്തകർ സംഘടിച്ചെത്തി ഇവരുടെ ബൈക്കുകൾ നശിപ്പിക്കുകയും ചെയ്‌തു. ഇതിനിടെ സമീപത്തുള്ള ഒരു വീടിനു മുമ്പിൽ സംസാരിച്ചുനിൽക്കുകയായിരുന്ന മിഥുൻ അജയഘോഷിനെ സംഘം വാളുകളുമായി ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറുന്നതിനിടെ പിൻകഴുത്തിന് വെട്ടേറ്റ മിഥുൻ വീട്ടിലേക്ക് ഓടിക്കയറി. മൂന്ന് പേരെ പൊലീസ് സംഭവ സ്ഥലത്ത് നിന്നും മറ്റൊരു പ്രതിയെ പിന്നീട് വീട്ടിൽ നിന്നുമാണ് പിടികൂടിയത്. മാസങ്ങൾക്ക് മുമ്പ് സിപിഐ എം വെട്ടിക്കടവ് ബ്രാഞ്ച് സെക്രട്ടറി ഷാജുവിൻ്റെ വീട്ടിലേക്ക് വടിവാളുകളുമായി ആക്രമിക്കാനെത്തിയ കേസിൽ ഗൗതമും വിഷ്‌ണുവും പ്രതികളാണ്.


