ചാവക്കാട് :എടക്കഴിയൂരിൽ കടയിൽ നിന്ന് പകൽ പണം കവർന്ന കാപ്പ കേസ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്ത് ചാവക്കാട് പൊലീസ്. കൊടുങ്ങല്ലൂർ അഴീക്കോട് വലിയറ വീട്ടിൽ സുൽഫിക്കറി (40 )നെയാണ് പിടികൂടിയത്.എടക്കഴിയൂർ അയ്യപ്പ സ്റ്റോഴ്സിൽനിന്ന് ബുധൻ പകൽ ഒന്നരയോടെയാണ് സംഭവം. ഉടമ ഭക്ഷണം കഴിക്കാൻ പോയ സമയം കടയിലെ ജീവനക്കാരനെ കബളിപ്പിച്ച് സുൽഫിക്കർ 31,000 രൂപ മോഷ്ടിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊന്നാനിയിൽ നിന്ന് മണിക്കൂറുകൾക്കകം പിടികൂടി. കാപ്പ പ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്ന പ്രതിയാണ് സുൽഫിക്കർ. അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിച്ചതിന് ഇയാൾക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 18 ഓളം കേസുകളുണ്ട്. എസ്ഐമാരായ ശരത് സോമൻ, കെ ഫൈസൽ, പ്രൊബേഷനറി എസ്‌ഐ വിഷ് എസ് നായർ, എസ്‌സിപിഒമാരായ പി കെ ഷിഹാബ്, കെ എ സുബീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


