ഫിഡെ വനിതാ ചെസ് ലോകകപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഫൈനലില്‍. ചൈനയുടെ മുൻ ലോകചാമ്ബ്യൻ ടാൻ സോംങ്കിയെ സെമിയിലെ രണ്ടാം ഗെയിമില്‍ കീഴടക്കിയാണ് ദിവ്യ ഫൈനലില്‍ കടന്നത്. (1.5-0.5). ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു. ആദ്യമായാണ് ഇന്ത്യൻതാരം ചാമ്ബ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത്.
ഇന്ത്യയുടെ കൊനേരു ഹംപിയും ചൈനയുടെ ഗ്രാന്റ്മാസ്റ്റർ ലെയ് ടിൻജിയും തമ്മിലുള്ള സെമിയിലെ വിജയിയെയാണ് ദിവ്യ ഫൈനലില്‍ നേരിടുക. ഹംപിയും ടിൻജിയും തമ്മിലുള്ള സെമിയിലെ രണ്ടു ഗെയിമുകളും സമനിലയിലായി. ഇതോടെ, വ്യാഴാഴ്ച നടക്കുന്ന ടൈ ബ്രേക്കറിലൂടെ വിജയിയെ തീരുമാനിക്കും. വെള്ളക്കരുക്കളുമായാണ് രണ്ടാം ഗെയിമില്‍ ദിവ്യ ചൈനീസ് എതിരാളിയെ നേരിട്ടത്. 101 നീക്കം കണ്ട മാരത്തണ്‍ പോരാട്ടത്തില്‍ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള സോങ്കിയെ ഇന്ത്യൻ താരം കീഴടക്കി.
പിന്തുണയ്ക്ക് നന്ദി അറിയിച്ച ദിവ്യ, തനിക്ക് കുറച്ച് ഉറക്കവും ഭക്ഷണവും വേണമെന്ന് ഫൈനലില്‍ പ്രവേശിച്ച ശേഷം പറഞ്ഞു. ‘എനിക്ക് കൂടുതലായൊന്നും പറയാനില്ല, എന്റെ ചിന്തകള്‍ ഇപ്പോള്‍ അത്ര വ്യക്തമല്ല,’ എനിക്ക് കുറച്ച് ഉറങ്ങണം. ഈ ദിവസങ്ങള്‍ വളരെ ഉത്കണ്ഠ നിറഞ്ഞതായിരുന്നു’ 19-കാരി പറഞ്ഞു


