തൃശൂർ:പ്രീപ്രൈമറി സ്‌കൂളിലെ കുരുന്നുകളും ഇനി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠിക്കും. ഇതിനുള്ള സൗകര്യം സ്‌കൂളുകളിൽ സമഗ്രശിക്ഷ കേരളം ഒരുക്കും. 43 ഇഞ്ച് സ്‌മാർട്ട് ടിവി, ടാബ്‌ലെറ്റ് പിസി, പോർട്ടബിൾ ട്രോളി സ്പീക്കർ, വോയ്‌സ് റെക്കോർഡർ, പെൻഡ്രൈവ് എന്നീ ഉപകരണങ്ങൾ സ്‌കൂളുകൾക്ക് നൽകും. 45,000 രൂപയാണ് ഒരു സ്‌കൂളിനായി വിനിയോഗിക്കുന്നത്. സമഗ്രശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ സർക്കാർ അംഗീകാരമുള്ള 147 പ്രീപ്രൈമറി സ്‌കൂളുകളിലും സാങ്കേതികവിദ്യാ സൗകര്യങ്ങൾ ഒരുക്കിയെന്ന് സമഗ്രശിക്ഷ കേരളം ജില്ലാ കോ–ഓർഡിനേറ്റർ ഡോ. എൻ ജെ ബിനോയ് പറഞ്ഞു സാങ്കേതിക വിദ്യ വിവേകത്തോടെയും യുക്തിയോടെയും ഉപയോഗിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം എന്നാൽ, കുട്ടികളുടെ വികാസപരമായ ആവശ്യങ്ങൾ നിർവഹിക്കാനും ഇന്ദ്രിയ വളർച്ച ത്വരിതപ്പെടുത്താനുമുള്ള നേരനുഭവങ്ങൾ നൽകുന്നതിന് ബദലായി നൂതന സൗകര്യങ്ങൾ ഉപയോ ഗപ്പെടുത്തരുതെന്ന് നിർദേശമുണ്ട്. ഇതുസംബന്ധിച്ച് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. അടുത്തയാഴ്‌ചയാണ് അധ്യാപകർക്കുള്ള പരിശീലനം വ്യത്യസ്‌തവും ആഹ്‌ലാദപൂർണവുമായ പഠനാനുഭവങ്ങൾ സൃഷ്ടിക്കാൻ പരമ്പരാഗത രീതികൾക്കൊപ്പം ഡിജിറ്റൽ കഥാവതരണങ്ങളും ലഘുവീഡിയോകളും സംഗീത ശകലങ്ങളും കുട്ടികൾക്ക് മുന്നിലെത്തിക്കും കേരള പ്രീപ്രൈമറി പാഠ്യപദ്ധതി നിർദേശിക്കുന്ന തീമുകളുമായി ബന്ധപ്പെട്ട ദൃശ്യാനുഭവങ്ങൾ ഒരുക്കാനും കുട്ടികളുടെ മികച്ച പഠന പ്രവർത്തനങ്ങൾ റെക്കോഡ് ചെയ്യാനും വിലയിരുത്താനും രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠന പുരോഗതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാനും സാങ്കേതിക വിദ്യാ ഉപകരണങ്ങൾ സഹായകരമാകും. സംസ്ഥാനത്തെ 2221 അംഗീകൃത സ്‌കൂളുകൾക്ക് 10 കോടി 54 ലക്ഷം രൂപ) ചെലവഴിച്ചാണ് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നത്.


