കയ്‌പമംഗലം:വ്യാജ പേമെന്റ്റ് ആപ് വഴി പണം അയച്ചതായി സ്വർണ വ്യാപാരിയെ വിശ്വസിപ്പിച്ച ശേഷം ജ്വല്ലറിയിൽനിന്നും സ്വർണവുമായി മുങ്ങിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കണ്ണൂർ പാപ്പിനിശേരി സ്വദേശി കുമറത്ത് മുട്ടം വീട്ടിൽ അഭിഷേകി (26) നെയാണ് കയ്‌പമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തത്. മറ്റൊരു തട്ടിപ്പ് കേസിൽ അറസ്റ്റിലായി തലശേരി സബ് ജയിലിൽ കഴിയുന്ന അഭിഷേകിനെ കയ്‌പമംഗലം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിലെ മറ്റൊരു പ്രതിയായ പേരാവൂർ സ്വദേശി അഷ്റഫിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനെട്ടാം തീയതിയാണ് കേസിനാസ്‌പദമായ സംഭവം. പെരിഞ്ഞനം സ്വദേശിയാണെന്നും ഗൾഫിൽ ബിസിനസ് നടത്തുകയാണെന്നും പരിചയപ്പെടുത്തി മാലയും വളയും മോതിരവും അടക്കം എട്ടുപവൻ്റെ ആഭരണങ്ങളാണ് അഭിഷേക് വാങ്ങിയത്.
മണിക്കൂറുകളോളം കടയിൽ തങ്ങിയ അഭിഷേക് ബിൽ തുക കടയുടമയുടെ അക്കൗണ്ടിലേക്ക് നെറ്റ് ബാങ്കിങ് വഴി അയക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇതിന്റെ രസീത് സ്വന്തം മൊബൈലിൽ കാണിച്ച്, ഉടമയുടെ അക്കൗണ്ടിൽ പണമെത്താൻ കുറച്ച് സമയമെടുക്കുമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച ഉടമ ആഭരണങ്ങളുമായി പോകാൻ അനുവദിച്ചു ഒരു മണിക്കൂർ കഴിഞ്ഞും അക്കൗണ്ടിൽ പണമെത്താതായതോടെ സ്വർണ വ്യാപാരി കയ്‌പമംഗലം പൊലിസിൽ പരാതി നൽകി സിസിടിവി ദൃശ്യങ്ങളും വാഹനവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ്. പ്രതികളിലേക്കെത്തിച്ചത്. അഷ്റഫും അഭിഷേകും ഒന്നിച്ചാണ് തട്ടിപ്പിനായി കാർ വാടകയ്ക്കെടുത്ത് മൂന്നുപീടികയിലേക്ക് വന്നത് അഷ്റഫ് പറഞ്ഞയക്കുകയും തട്ടിപ്പിനുശേഷം ഇരുവരും കാറിൽ രക്ഷപ്പെടുകയുമായിരുന്നു. അഭിഷേകിന് ഫാറുക്ക്, കണ്ണൂർ ടൗൺ കോഴിക്കോട് കസബ. പാന്നൂർ. മട്ടന്നൂർ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് തട്ടിപ്പ് കേസുകളുണ്ട്. കയ്‌പമംഗലം പൊലീസ് ഇൻസ്പെക്ടർ കെ ആർ ബിജു, എസ്ഐ അഭിലാഷ്, സിപിഒ സുനിൽ കുമാർ എന്നിവരാണ് അന്വേഷക സംഘത്തിലുള്ളത്.


