യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതമായ മൗണ്ട് എറ്റ്ന തിങ്കളാഴ്ച പൊട്ടിത്തെറിച്ചു. ഇതേതുടർന്ന് മിനിറ്റുകൾക്കുള്ളിൽത്തന്നെ ആകാശത്തേക്ക് ചാരവും പുകപടലങ്ങളും ഉയർന്നു. ഉരുകിയ ലാവ ഒഴുകി. ഇറ്റലിയുടെ ദേശീയ അഗ്നിപർവ്വത നിരീക്ഷണ ഏജൻസിയാണ് പൊട്ടിത്തെറി സ്ഥിരീകരിച്ചത്.
പൊട്ടിത്തെറിക്ക് നല്ല തീവ്രത ഉണ്ടായിരുന്നെങ്കിലും നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ റിപ്പോർട്ട് ചെയ്തു. ഒഴിപ്പിക്കൽ നടപടികൾ ആവശ്യമില്ലെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവ സമയത്ത് വിനോദസഞ്ചാരികൾ പരിസരത്തുണ്ടായിരുന്നു. സ്ഫോടനത്തെത്തുടർന്ന് മലയുടെ താഴ്വരയിലേക്ക് ആളുകൾ ഓടിപ്പോകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അഗ്നിപർവ്വതം പൊട്ടിത്തെറിക്കുമ്പോൾ അവിടെ 40 പേർ ഉണ്ടായിരുന്നുവെന്ന് ഒരു ടൂർ കമ്പനിയുടെ ഉടമ സിഎൻഎന്നിനോട് പറഞ്ഞു.
പ്രതിവർഷം 15 ലക്ഷം ആളുകൾ സന്ദർശിക്കുന്ന ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ് ഇറ്റാലിയൻ ദ്വീപിൽ സ്ഥിതിചെയ്യുന്ന അഗ്നിപർവ്വതം. പലരും കാൽനടയായാണ് പർവ്വതത്തിന്റെ ഉയരത്തിലേക്ക് സഞ്ചരിക്കുന്നത്. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് മൗണ്ട് എറ്റ്ന.