തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചനം. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കോട്ടയം, മലപ്പുറം, ആലപ്പുഴ, കൊല്ലം, ഇടുക്കി, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം കനത്ത മഴയിൽ തലസ്ഥാനത്ത് വൻ നാശനഷ്ടമുണ്ടായി. വെള്ളിയാഴ്ച വൈകീട്ടോടെ കനത്ത മഴയിലും കാറ്റിലും കാര്യവട്ടം, പാങ്ങപ്പാറ, ചെമ്പഴന്തി, സ്വാമിയാർ മഠം, ആറ്റിൻകുഴി എന്നിവിടങ്ങളിൽ മരമൊടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം റോഡ് വക്കിൽ നിന്ന മരം കടപുഴകിയതിനെ തുടർന്ന് അര മണികൂറിലേറെ ഗതാഗത തടസപ്പെട്ടു.
പാങ്ങപ്പാറ ഗുരു മന്ദിരത്തിന് സമീപത്ത് നിന്ന മരം റോഡിലേക്ക് കടപുഴകി. ആറ്റിൻകുഴി പഴയ റോഡിൽ നിന്ന തെങ്ങ് വൈദ്യുതി തൂണ് തകർത്ത് റോഡിലേക്ക് വീണു. സ്വാമിയാർ മഠം ജംഗ്ഷനിൽ നിന്ന മരം കടപുഴകിയതിനെ തുടർന്ന് ഒരു മണിക്കൂറിൽ അധികം ഗതാഗത തടസമുണ്ടായി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് എതിർവശത്തുനിന്ന് പരസ്യ ബോർഡ് റോഡിലേക്ക് വീണു. വിവിധ സ്ഥലങ്ങളിൽ വൈദ്യുതി തൂണുകളും തകർന്നു. വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ
- പ്രധാന റോഡുകളിലെ വെള്ളക്കെട്ട് /വാഹനങ്ങളിലെ കാഴ്‌ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
- താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
- മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
- വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
- ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
- മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ
- ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
- അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.