ചാലക്കുടി:കാട്ടാനശല്യത്തിൽ പൊറുതിമുട്ടി കുറ്റിച്ചിറ മേഖല. ചായ്പ്‌പൻകുഴി, പീലാർമുഴി പ്രദേശത്തെ ജനവാസ മേഖലകളിലാണ് കാട്ടാനക്കൂട്ടമിറങ്ങുന്നത്. ഞായർ രാത്രിയിലും കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെത്തി. പന്തല്ലൂക്കാരൻ വർഗീസിന്റെ വാഴത്തോട്ടത്തിലിറങ്ങിയ ആനകൂട്ടം വാഴകളെല്ലാം ഓടിച്ചിട്ടു. പടക്കം പൊട്ടിച്ച് ആനക്കൂട്ടത്തെ ഓടിച്ചുവിട്ടെങ്കിലും വീണ്ടും വരുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളിൽ നിരവധി കൃഷിയിടങ്ങളാണ് ആനക്കൂട്ടം നശിപ്പിച്ചത്. ലിജു യേശുദാസ്, ഷൺമുഖൻ ഏരിമ്മൽ, ജോർജ് പടിഞ്ഞാക്കര, ജോസ് നെടുങ്ങാട്ട് എന്നിവരുടെ വീട്ടുപറമ്പിലാണ് ആനക്കൂട്ടം കാർഷിക വിളകൾ നശിപ്പിച്ചത്. കോട്ടാമലയിൽ നിന്നാണ് ഇവിടേക്ക് ആനകൾ വരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.